കോട്ടയം: കുറവിലങ്ങാട് പള്ളിയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ബിഷപ്പ് മാർജ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തത്. ഇമാം കൗൺസിൽ നൽകിയ ഹർജിയിലാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി നിർദ്ദേശം നൽകിയത്. ഇമാം കൗൺസിലിന് വേണ്ടി അബ്ദുൽ അസീസ് മൗലവി അഡ്വ. കെ എൻ പ്രശാന്ത്, അഡ്വ. സി പി അജ്മൽ എന്നിവർ മുഖേനയാണ് ഹർജി നൽകിയിരിക്കുന്നത്.

മതസ്പർധ വളർത്താനുള്ള ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്.നേരത്തേ കുറവിലങ്ങാട് പൊലീസിൽ പാലാ ബിഷപ്പിനെതിരെ പലരും പരാതികൾ നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ കോടതിയെ സമീപിച്ചത്. 153 എ, 295 എ, 505 (ii), 505 (iii) എന്നീ വകുപ്പുകൾ ചുമത്തിയാണ് ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പല കോണിൽ നിന്നും പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പരാമർശങ്ങൾ പിൻവലിക്കണമെന്ന ആവശ്യങ്ങളും നിരവധി കോണിൽ നിന്നുയർന്നിരുന്നു.വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 24നാണ് ഓൾ ഇന്ത്യാ ഇമാം കൗൺസിലിന്റെ ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ് മൗലവി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ കാര്യമായി നടപടിയെടുത്തിരുന്നില്ല.

തുടർന്ന് കൗൺസിൽ പാലാ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ശേഷമായിരുന്നു വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.ലൗ ജിഹാദിന് പിന്നാലെ പാലാ ബിഷപ്പ് ഉന്നയിച്ച നർക്കോട്ടിക് ജിഹാദ് ആരോപണം രാഷ്ടീയത്തിലും പൊതു മണ്ഡലത്തിലുമുണ്ടാക്കിയ അലയൊലികൾ വലുതായിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ വിമർശനമാണുന്നയിച്ചത്.

കേസിൽ നിയമനടപടികളുടമായി മുന്നോട്ട് പോകാനാണ് ഇമാം കൗൺസിലിന്റെ തീരുമാനം. അതേസമയം കേസിനെ നിയമപരമായിത്തന്നെ നേരിടുമെന്നാണ് പാലാ ബിഷപ്പ് ഹൗസ് അറിയിച്ചിരിക്കുന്നത്.