മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മന്മോഹൻ സിങ്ങിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ് ആക്‌സിഡന്റഷ്യൽ പ്രൈം മിനിസ്റ്റർ വിവാദത്തിലേക്ക്.ചിത്രം സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ച് അനുപം ഖേർ അടക്കമുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.സുധീർ കുമാർ ഓജ എന്ന അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്. മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് രെജിസ്റ്റർ ചെയ്തു.

അനുപം ഖേറിനൊപ്പം സിനിമയുടെ അണിയറ പ്രവർത്തകർ, സംവിധായകൻ, നിർമ്മാതാവ് എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.ജനുവരി 8ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി വാദം കേൾക്കും.

സിനിമ മന്മോഹൻ സിങ്ങിന്റേയും അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായ സഞ്ജയ് ബാരുവിന്റേയും പ്രതിച്ഛായ തകർക്കുന്നുണ്ടെന്നും, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും സിനിമ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് സുധീറിന്റെ വാദം. ബീഹാറിലെ മുസാഫർപൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിക്ക് മുമ്പാകെയാണ് സുധീർ പരാതി നൽകിയത്. ജനുവരി എട്ടിന് സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസിൽ വാദം കേൾക്കും.

സഞ്ജയ് ബാരുവിന്റെ ദ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ: ദ മേക്കിങ് ആൻഡ് അൺമേക്കിങ് ഓഫ് മന്മോഹൻ സിങ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിജയ് രത്‌നാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത് ജർമൻ നടി സുസൻ ബെർനെർട് ആണ്.

ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. റിലീസിനു മുമ്പ് പ്രത്യേക സ്‌ക്രീനിങ്ങ് അനുവദിച്ചില്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കുന്നത് തടയാൻ മറ്റു വഴികൾ നോക്കുമെന്നും കോൺഗ്രസ് പറഞ്ഞിരുന്നു.