ന്യൂഡൽഹി: പുനഃസംഘടിപ്പിച്ച് മുഖം മിനുക്കാൻ മോദി സർക്കാർ. രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന തീരുമാനങ്ങൾ വൈകാതെയുണ്ടാകുമെന്ന് സൂചന. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി ബിജെപി ഉന്നതനേതാക്കളുമായും മന്ത്രിമാരുമായും പ്രധാനമന്ത്രി പ്രത്യേകം ചർച്ചകൾ നടത്തി.2019 മെയ്‌ 30ന് അധികാരമേറ്റ മോദി സർക്കാരിന് ഇതുവരെ മന്ത്രിസഭാ വികസനം നടത്താൻ സാധിച്ചില്ല. ഇതിനിടെ കേന്ദ്രമന്ത്രിയും ജനശക്തി പാർട്ടി നേതാവുമായ രാം വിലാസ് പാസ്വാനും,സഹമന്ത്രിയായി രുന്ന ബിജെപിയിലെ തന്നെ സുരേഷ് അംഗഡിയും അന്തരിച്ചു.

ഇതിന് പുറമേ കാർഷിക ബില്ലും മറ്റ് പ്രശ്നങ്ങളും മൂലം ശിരോമണി അകാലി ദളും,ശിവസേനയും എൻ.ഡി.എ വിട്ടതോടെ രണ്ട് മന്ത്രിമാരുടെ കൂടി ഒഴിവുണ്ടായി.ഇതോടെ പല മുതിർന്ന മന്ത്രിമാർക്കും ഒന്നിലേറെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നു.എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രകടനം വിലയിരുത്തിയാകും മന്ത്രിസഭാ വികസനം നടത്തുക. പുതുമുഖങ്ങൾക്കും പ്രാധാന്യം നൽകും. ശ്രദ്ധേയരായ നേതാക്കളെയെല്ലാം ഡൽഹിയിലേക്ക് ഇതിനായി വിളിപ്പിച്ചിട്ടുണ്ട്. മുൻപ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിശ്വസ്തനും ഇപ്പോൾ ബിജെപി എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ, മനേക ഗാന്ധിയുടെ മകനും പീലിഭിത്ത് എംപിയുമായ വരുൺ ഗാന്ധി, മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൽ എന്നിവർ കേന്ദ്രമന്ത്രിസഭയിൽ എത്തിയേക്കും.

ഇതിൽ ജ്യോതിരാദിത്യ സിന്ധ്യനാല് തവണ ലോക്സഭാംഗവും യുപിഎ ഭരണകാലത്ത് കേന്ദ്രമന്ത്രിയുമായിരുന്നു. കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന മറ്റൊരാൾ മുൻ തൃണമൂൽ നേതാവും ഇപ്പോൾ ബിജെപി അംഗവുമായ ദിനേശ് ത്രിവേദിയാണ്.ഇവർക്ക് പുറമേ വരുൺ ഗാന്ധി, ലഡാക്ക് എംപിയും ബിജെപി നേതാവുമായ ജംയംഗ് സെറിങ് നംഗ്യാൽ, രാജസ്ഥാനിൽ നിന്നുള്ള ബിജെപി രാജ്യസഭാംഗം ഭൂപേന്ദർ യാദവ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വിനി ബൈഷ്ണബ് എന്നിവരും മന്ത്രിസഭയിൽ ഇടം കണ്ടെത്തും.

2022ൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി പ്രാതിനിധ്യവും കേന്ദ്രമന്ത്രിസഭയിൽ ഉണ്ടാകുമെന്നാണ് സൂചന. 57 മന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് നിലവിൽ മന്ത്രിസഭയിലുള്ളത്.