ചെറുതോണി: മൊട കണ്ടാൽ ഇടപെടുന്ന ചൂടൻ പൊലീസുകാരൻ. നാട്ടുകാരെ മുഴുവൻ നേരാംവണ്ണം നടത്തുമെന്ന് വാശി പിടിക്കുമ്പോഴും സ്വന്തം കാര്യത്തിൽ അതൊന്നും ബാധകമല്ലെന്ന് പറയുന്ന വ്യക്തി. നിയമങ്ങൾ നടപ്പിലാക്കാൻ കാർക്കശ്യക്കാരനാണെങ്കിലും നാട്ടുകാരോടുള്ള പെരുമാറ്റത്തിൽ ശത്രുക്കൾ ഏറെ. ഇടുക്കി പൊലീസ് സ്‌റ്റേഷനിലെ എസ് ഐ എം പി സാഗറിനെതിരെ പ്രദേശത്തെ നാട്ടുകാർ പറയുന്നത് പല കഥകളാണ്. ചിലർ മുഖം നോക്കാടെ നടപടി സ്വീകരിക്കുന്ന മികച്ച ഉദ്യോഗസ്ഥനെന്ന് പറയുമ്പോൾ മറ്റ് ചിലർക്ക് അദ്ദേഹത്തിന്റെ സുരേഷ് ഗോപി കളി ഒട്ടും ദഹിക്കുന്നില്ല. ഒരു പൊതു സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങൾ അദ്ദേഹം പാലിക്കുന്നില്ലന്നാണ് ആക്ഷേപം.

ഒരേസമയം വ്യാപാരികളുടെയും നാട്ടുകാരുടെയും ശത്രുവായി ഈ എസ്‌ഐ മാറിയത് കോവിഡ് നിയന്ത്രണത്തിന്റെ അധികാരം കൂടി ലഭിച്ചതോടെയാണ്. ഇതോടെ ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ഉയർന്നു കഴിഞ്ഞു. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ ഒന്നും തന്നെ കൂസാതെ തന്റെ സ്വന്തം ശൈലിയിൽ വെല്ലുവിളികൾ നേരിടുകയാണ് എസ്‌ഐ സാഗർ. കട്ടപ്പന, തൊടുപുഴ പൊലീസ് സ്‌റ്റേഷനുകളിൽ ജോലി നോക്കിയ ശേഷമാണ് സാഗർ ഇടുക്കിയിൽ ജോലി ചെയ്യാൻ എത്തിയത്. മുമ്പ് ജോലി ചെയ്ത ഇടങ്ങളിലും ഈ പരുക്കൻ സ്വഭാവം കാരണം വിവാദങ്ങളിൽ ചാടിയിരുന്നു അദ്ദേഹം.

ഇക്കുറി ആക്ഷേപം ഉയർന്നിരിക്കുന്നത് ഇടുക്കി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നു എന്നു വന്നതോടെയാണ്. ചെറുതേണിയിൽ വെച്ച് പ്രായമായവരുടെ മാസ്‌ക്ക് താഴ്ന്നിരുന്നതിന്റെ പേരിൽ അസഭ്യവർഷം തന്നെ നടത്തിയെന്നാണ് എസ്‌ഐക്കെതിരെ ഉയർന്നിരിക്കുന്ന ആക്ഷേപം. പൊതുപ്രവർത്തകരെ അപമാനിക്കും വിധം പെരുമാറിയെന്നുമുള്ള ആക്ഷേപവും ഉയരുന്നുണ്ട്. മുമ്പ് തൊടുപുഴയിൽ ക്രൈംഡിറ്റാച്ച്‌മെന്റ് ബ്യൂറോയിലേക്ക് ശിക്ഷാ നടപടിയുടെ ഭാഗമായി മാറ്റിയിരുന്നു. പിന്നീട് ഇടുക്കി സ്റ്റേഷനിലെത്തിയ എസ്‌ഐ തനിക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നു എന്നാണ് ആക്ഷേപം.

കോവിഡ് പ്രതിരോധത്തിൽ പൊലീസ് നടത്തിയ സേവനത്തിലൂടെ സേനക്കുണ്ടായ യശസ്സിനെയും സൽപ്പേരിയും കളങ്കപ്പെടുത്തുന് വിധത്തിലാണ് എസ്‌ഐയുടെ നടപടികൾ എന്നാണ് ഉയരുന്ന ആക്ഷേപം. എസ്‌ഐക്കിതെര ഡിജിപി ജില്ലാ പൊലീസ് മേധാവി എന്നിവർക്കെതിരെ ചെറുതോണിയിലെ ആക്ഷൻ കൗൺസിൽ പ്രവർത്തകർ പരാതിയും നൽകിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കുഞ്ഞിന് വെള്ളം വാങ്ങാനായി റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്ത ഇതര ജില്ലക്കാരിയായ യുവതിയുടെ അടുക്കൽ എസ് ഐ അസഭ്യവർഷം നടത്തിയെന്നതുമാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ ചൂണ്ടിക്കാട്ടുന്നത്.

വളരെ കുപിതനായി സംസാരിച്ച എസ്‌ഐ പിന്നാലെ എസ് ഐ വ്യാപാരികൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെയും കേസെടുക്കുകയും ചെയ്തു. അതേസമയം നാട്ടുകാരെ മാസ്‌ക് വെക്കാത്തതിന്റെ പേരിൽ വിമർശിക്കുന്ന ഈ ഉദ്യോഗസ്ഥൻ സ്വയം വേണ്ട വിധത്തിൽ ഒപ്പിടുന്നില്ലെന്നതാണ് മറ്റൊരു കാര്യം. മാസ്‌ക് വെക്കാതെ ഈ ഉദ്യോഗസ്ഥൻ സാധാരണക്കാരായ പൊതുജനങ്ങൾക്കെതിരെ കേസ് എടുക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ ഓട്ടോ ടാക്‌സി തൊഴിലാളികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. സ്വയം മാസ് ഉപയോഗിക്കാതെ ഇയാൾ പൊതുജനങ്ങൾ ക്കെതിരെ മാസ്‌ക് ശരിയായ രീതിയിൽ ധരിച്ചില്ല എന്ന് പറഞ്ഞ് കേസ് എടുക്കുക എങ്ങനെയാണെന്നാണ് നാട്ടുകാരുടെ ചോദ്യം.

എസ് ഐ മാസ്‌ക്ക് ധരിക്കാതിരിക്കുന്നചിത്രം സോഷ്യൽ മീഡിയയിൽ ഒരാൾ പോസ്റ്റു ചെയ്തപ്പോൾ ചിത്രം പോസ്റ്റ് ചെയ്ത ആൾക്ക് ആഹാ നൈസ് പിക്‌സ് എന്ന കമന്റ് ആണ് എസ്‌ഐ നൽകിയത്. ഡ്യൂട്ടി സമയത്ത് ആണ് ഇയാൾ ഫേസ്‌ബുക്കിലൂടെ സംവദിച്ചത്. മുമ്പ് തൊടുപുഴയിൽ വെച്ച് കോളേജ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകരുടെ മുൻപിൽ പരസ്യമായി മാപ്പ് പറയിപ്പിച്ച എസ് ഐ എം പി സാഗറിനെതിരെ നേരത്തെയും പ്രതിഷേധം ഉയർന്നിരുന്നു. അന്ന് എസ്എഫ്‌ഐ വിദ്യാർത്ഥികളെ പരസ്യമായി അപമാനിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ഉയർന്നിരുന്നു.

അതിനിടെ തനിക്കെതിരായ ഫേസ്‌ബുക്ക് പോസ്റ്റുകളും വാർത്തകളും ഫേസ്‌ബുക്കിൽ ഷെയർ ചെയതു കൊണ്ടാണ് എസ്‌ഐ സാഗർ പ്രതികരിക്കുന്നത്. തനിക്കെതിരെ പരാതി ഉയർന്ന വാർത്ത ഫേസ്‌ബുക്കിന്റെ കവർ ഇമേജാക്കുകയായിരുന്നു ഇദ്ദേഹം ചെയ്തത്. തനിക്കെതിരായ വാർത്തകളെ കൂസാനില്ലെന്നാണ് സാഗർ ഫേസ്‌ബുക്കിലൂടെയും വ്യക്തമാക്കുന്നത്. പിന്തുണച്ചു കൊണ്ടും ചിലർ രംഗത്തുവന്നിട്ടുണ്ട്.

കടുത്തുരുത്തി കല്ലറ സ്വദേശിയാണ് ഇടുക്കി എസ്‌ഐ എം പി സാഗർ. തൊടുപുഴയിൽ വീടുവച്ചാണ് താമസം. സുരേഷ് ഗോപിയുടെ പൊലീസ് ശൈലിയിലെ പ്രവർത്തനങ്ങൾ. ഇപ്പോൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പൊലീസിന് കൂടുതൽ അധികാലം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു കൂടിയാണ് കൂടുതൽ അധികാര ദുർവിനിയോഗം നടത്തുന്നത് എന്നാണ് പരാതി. എഐക്കെതിരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.