കൊച്ചി: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപു കൊലപാതകത്തിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകർക്ക് ജാമ്യം. ഹൈക്കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിലെ നാല് പ്രതികൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

സിപിഐഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് വീയൂട്ട് അബ്ദുൽ റഹ്മാൻ (36), സിപിഐഎം പ്രവർത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീൻ (27), നെടുങ്ങാടൻ വീട്ടിൽ ബഷീർ (27), കാവുങ്ങപ്പറമ്പ് വലിയ പറമ്പിൽ അസീസ് (42) എന്നിവർക്കെതിരെയാണു കുറ്റപത്രം. കുന്നത്തുനാട് എംഎൽഎയ്ക്കെതിരെ നടത്തിയ വിളക്കണയ്ക്കൽ പ്രതിഷേധ സമരത്തിനിടെയാണു ദീപുവിനു സിപിഐഎം പ്രവർത്തകരുടെ മർദനമേറ്റത്.

തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ട്വന്റി ട്വന്റിയുടെ എൽഇഡി സ്ട്രീറ്റ്‌ലൈറ്റ് പദ്ധതി തടഞ്ഞുവെന്നാരോപിച്ച എംഎൽഎയ്‌ക്കെതിരെയാണ് വിഴക്കണക്കൽ സമരം സംഘടിപ്പിച്ചത്. പ്രതികളുടെ ജാമ്യഹരജി നേരത്തെ തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരിക്കുന്നത്. പട്ടികജാതി/ വർഗ പീഡനം തടയൽ നിയമപ്രകാരമപള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കോടതി വീഴ്‌ച്ച വരുത്തിയതായി ഹൈക്കോടതി കണ്ടെത്തിയതോടെയാണ് കേസ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്.