തിരുവനന്തപുരം: ആലപ്പുഴയിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് കൂടുതൽ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഗുണ്ടാ വിളയാട്ട വാർത്തകൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ് പൊലീസ് മേധാവി അനിൽകാന്ത് നടപടികൾ എടുക്കുന്നത്. ആലപ്പുഴയിലെ ഇരട്ട കേസ് അന്വേഷത്തിൽ ഡിജിപി കൃത്യമായ ഇടപെടൽ നടത്തും.

വർഗ്ഗീയ സംഘർഷങ്ങൾ തടയലാണ് ലക്ഷ്യം. ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസ്- എസ്ഡിപിഐ സംഘടനകളിലുള്ള ക്രിമിനൽ ലിസ്റ്റിൽ പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാൻ പൊലീസ്. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുക. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പേരുവിവരങ്ങളും കേസുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്.

ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിൽ തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.

സമീപകാലത്ത് കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെ യും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കും.

വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്ക് പ്രത്യേക നിർദ്ദേശം നൽകി. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പുകളിലെ അഡ്‌മിന്മാരെയും കേസിൽ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു.