ന്യൂഡൽഹി: മൗലികവാദവും ഭീകരതയും മധ്യേഷയ്ക്കുയർത്തുന്ന ഭീഷണിക്ക് ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് നരേന്ദ്ര മോദിയുടെ ഈ പരാമർശം.

മേഖലയിൽ സുരക്ഷയും ശാന്തിയും വിശ്വാസരാഹിത്യവും വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാന കാരണം വളർന്നു വരുന്ന മൗലികവാദം ആണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ഇത് തെളിയിക്കുന്നു - മോദി പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സാന്നിധ്യത്തിലാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗലികവാദത്തിനെതിരെ ആഞ്ഞടിച്ചത്. രാജ്യങ്ങളെ തമ്മിൽ ചേർക്കുന്ന പദ്ധതികൾ അഖണ്ഡതയെ ബാധിക്കരുതെന്ന് ഉച്ചകോടിയിൽ പരാമർശിച്ചതിലൂടെ ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരേയും മോദി പരോക്ഷ വിമർശനം ഉയർത്തി.

തീവ്രവാദത്തിനെതിരേയും മൗലികവാദത്തിനെതിരേയും ലോകരാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കണം. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ ഉണ്ടായ സാഹചര്യങ്ങൾ ഭീകരവാദം, മൗലികവാദം തുടങ്ങി ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികളെ നേരിടാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ സംയുക്തശ്രമം നടത്തണം. ഇതിനുള്ള നടപടികൾ കൈക്കൊള്ളാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

പുരോഗമന സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുടെയും കോട്ടയാണ് മധ്യേഷ്യ. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പ്രചോദനം നൽകുന്നതിൽ ഈ മേഖലയ്ക്ക് ചരിത്രപരമായ പങ്കുണ്ട്. എന്നാൽ മേഖലയുടെ സാമ്പത്തിക പുരോഗതിയെ മൗലികവാദവും തീവ്രവാദവും ബാധിച്ചു. മധ്യേഷ്യയിലെ പുരോഗമന മൂല്യങ്ങളും സഹിഷ്ണുതയും വീണ്ടെടുക്കണം.

മതമൗലികവാദവൽക്കരണവും തീവ്രവാദവും ചെറുക്കാൻ കൂട്ടായ ഒരു കർമ്മപദ്ധതി വേണം. ഇസ്ലാമുമായി ബന്ധപ്പെട്ട് കൂടുതൽ സഹിഷ്ണുതയും മൃദുവാദസമീപനവുമുള്ള സംഘടനകളും പാരമ്പര്യവുങ്ങളുമാണ് ഇന്ത്യയുൾപ്പെടെയുള്ള എസ് സിഒ അംഗരാഷ്ട്രങ്ങളിൽ നിലനിൽക്കുന്നത്. ഇത്തരം സംഘടനങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കാൻ പ്രവർത്തിക്കണം. -പ്രധാനമന്ത്രി പറഞ്ഞു.

മധ്യേഷ്യയുമായുള്ള ബന്ധം കൂടുതൽ വിപുലമാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ വിശാല വിപണിയുമായി ബന്ധപ്പെടുക വഴി ഈ മധ്യേഷ്യൻ രാഷ്ട്രങ്ങൾക്ക് നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. - മോദി പറഞ്ഞു. ഇറാൻ പുതിയ എസ് സിഒ അംഗരാഷ്ട്രമായി വരുന്നതിനെയും സൗദി, ഈജിപ്ത്, ഖത്തർ എന്നീ പുതിയ സംഭാഷണ പങ്കാളികൾ വരുന്നതിനെയും സ്വാഗതം ചെയ്യുന്നതിനെയും മോദി സ്വാഗതം ചെയ്തു.

യുവാക്കളെ മൗലികവാദത്തിലേക്ക് വഴിതിരിച്ചുവിടാതെ ആധുനിക സാങ്കേതികവിദ്യ പരിചയപ്പെടുത്തണം. ശാസ്ത്രവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കണം. ഭീകരവാദത്തിനും മൗലീകവാദത്തിനുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ നമുക്കാവണമെന്നും അദ്ദേഹം പറഞ്ഞു.

കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, ബെലാറസ്, മംഗോളിയ എന്നിവയാണ് ഉച്ചകോടിയിലെ നിരീക്ഷണ പദവിയുള്ള രാജ്യങ്ങൾ. ഇരുപതാം സഹകരണ ഉച്ചകോടിയിൽ ഇറാനും പുതിയ അംഗമായി ചേർന്നിട്ടുണ്ട്.

ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ്യിയെ വിദേശകാര്യമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ തർക്കം നീട്ടിക്കൊണ്ടു പോകുന്നത് രണ്ടു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെ കാര്യമായി ബാധിക്കുമെന്നും പാക്കിസ്ഥാനുമായുള്ള ബന്ധത്തിനറെ കണ്ണിലൂടെ ഇന്ത്യയുമായുള്ള സഹകരണത്തെ കാണരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രിയോട് ചർച്ചയിൽ എസ്.ജയശങ്കർ വ്യക്തമാക്കി.സംസ്‌ക്കാരങ്ങൾക്കിടയിലെ ഏറ്റുമുട്ടലിൽ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എസ് ജയശങ്കർ ചർച്ചയിൽ തുറന്നടിച്ചു