പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. സംസ്ഥാനത്തെ കോവിഡ് സാഹചര്യം തിരക്കാൻ വേണ്ടി നരേന്ദ്ര മോദി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ അദ്ദേഹം തന്നോട് പറഞ്ഞത് വെറും 'മൻകി ബാത്' മാത്രമായിരുന്നു എന്ന് ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു. അതോടൊപ്പം പ്രധാനമന്ത്രി എന്തെങ്കിലും 'കാം കി ബാത്തും' (ഉപകാരമുള്ള കാര്യം) കൂടി പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. ഹേമന്ത് സോറൻ കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച കോവിഡ് രൂക്ഷമായ ആന്ധ്ര, ഒഡിഷ, തെലങ്കാന, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. മോദിയുടെ സംഭാഷണം തികച്ചും ഏകപക്ഷീയമായിരുന്നു എന്നും, സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള പരിഭവങ്ങൾക്ക് പ്രധാനമന്ത്രി ചെവികൊടുത്തില്ല എന്നതുമായിരുന്നു അദ്ദേഹത്തിന്റെ പരാതി.

രാജ്യത്ത് ഇന്നുള്ള ആക്റ്റീവ് കോവിഡ് കേസുകളുടെയും, പ്രതിദിന മരങ്ങളുടെയും 75 ശതമാനവും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് 10 സംസ്ഥാനങ്ങളിൽ നിന്നാണ്. അവയിൽ ഒന്നാണ് ഝാർഖണ്ഡും. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് മരിച്ചിട്ടുള്ളത് 133 രോഗികളാണ്. അന്നുവരെയുള്ള മരണങ്ങളുടെ എണ്ണം 3,479 ആയിട്ടുണ്ട്. അന്നേദിവസം ഉണ്ടായ 6,974 പുതിയ കേസുകൾ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 2,70,089 ആക്കി വർധിപ്പിച്ചിട്ടുണ്ട്.

ദേശീയ ശരാശരി കോവിഡ് മരണനിരക്ക് 1.10 ശതമാനം ആയിരിക്കെ ഝാർഖണ്ഡിൽ അത് 1.28 ശതമാനമാണ്. കോവിഡ് കേസുകൾ അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഓക്‌സിജൻ സൗകര്യമുള്ള ആശുപത്രികൾ പുതുതായി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാനം.