ടെഹ്റാൻ: ഇറാനിയൻ നേവിയുടെ ഏറ്റവും വലിയ കപ്പൽ തീപിടിച്ച് കടലിൽ മുങ്ങി. ബുധനാഴ്ച ഒമാൻ ഗൾഫിലാണ് സംഭവമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കപ്പലിലെ തീയണക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് ഫാർസ്, തസ്നിം വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പുലർച്ചെ 2.25നാണ് തീപിടുത്തം തുടങ്ങിയത്.

ടെഹ്റാന് 1270 കിലോമീറ്റർ അകലെയായി പേർഷ്യൻ ഗൾഫിന്റെ കവാടമായ ഒമാൻ ഗൾഫിന് സമീപം കപ്പൽ മുങ്ങി. കപ്പൽ മുങ്ങുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. കപ്പലിലെ ക്രൂവിന് പരിക്കേറ്റിട്ടില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ പരിശീലന കപ്പലായ ഖാർഗ് ആണ് മുങ്ങിയതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ വിശദീകരിച്ചു. അതെസമയം, സാറ്റ്ലൈറ്റ് വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഇറാൻ നേവിയുടെ ഏറ്റവും വലിയ കപ്പലാണ് മുങ്ങിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1977ൽ ബ്രിട്ടൻ നിർമ്മിച്ച കപ്പൽ 1984ലാണ് ഇറാൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.