തൃശൂർ: കേരളവർമ കോളജ് പ്രിൻസിപ്പലിന്റെ അധികാരങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെ ഭാര്യയായ വൈസ് പ്രിൻസിപ്പൽ ആർ. ബിന്ദുവിനു കൈമാറിയതു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ. ബിന്ദുവിന്റെ നിയമനത്തിൽ പ്രതിഷേധിച്ചാണു പ്രിൻസിപ്പൽ പി.എ. ജയദേവൻ പദവി രാജിവച്ചത്. സപിഎം അദ്ധ്യാപക സംഘടനയുടെ പ്രധാന മുഖമാണ് ബിന്ദു. 'സൂപ്പർ' വൈസ് പ്രിൻസിപ്പലിനു കീഴിൽ ജോലി ചെയ്യാൻ വയ്യാത്തതുകൊണ്ടുതന്നെയാണു രാജിവച്ചതെന്നു ജയദേവൻ പറഞ്ഞു.

രാജിക്കത്തിൽ ജയദേവൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ രാജിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. സിപിഎം അനുകൂല സംഘടനയായ എകെപിസിടിഎയും എസ്എഫ്ഐയും ജയദേവനെതിരെ പല തവണ പാർട്ടിക്കു പരാതി നൽകിയിരുന്നു. ജയദേവൻ പ്രിൻസിപ്പലായതോടെ എകെപിസിടിഎ അംഗത്വം ഉപേക്ഷിച്ചു. ഇതോടെ സംഘടനയ്ക്ക് പ്രിൻസിപ്പൽ ശത്രുവായി.

ജയദേവൻ പ്രിൻസിപ്പലായ ഉടനെ എസ്എഫ്ഐ സമരം തുടങ്ങുകയും ചെയ്തിരുന്നു. ഫീസ് വർധനയ്ക്കെതിരെ എന്ന പേരിൽ അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും ചെയ്തു. എന്നാൽ ഫീസിൽ മാറ്റമൊന്നുമുണ്ടായില്ല. ജയദേവൻ സ്വയം രാജി വയ്ക്കില്ലെന്നുറപ്പായതോടെയാണു ബിന്ദുവിനെ നിയമിച്ച് അധികാരം കൈമാറാൻ തീരുമാനിച്ചത്. പാർട്ടി ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡാണു കോളജ് മാനേജ്മെന്റ്. ജയദേവനു 7 വർഷം സർവീസ് ബാക്കിയുണ്ട്. ബിന്ദുവിന് സർവ്വീസ് കുറവും.

ജയദേവൻ തുടർന്നാൽ ബിന്ദുവിനു പ്രിൻസിപ്പൽ പദവിയിലെത്താനാകില്ല. പുതിയ സാഹചര്യത്തിൽ ബിന്ദു പ്രിൻസിപ്പലാകാൻ സാധ്യതയുണ്ട്. എന്നാൽ പ്രിൻസിപ്പൽ പദവിക്കെതിരെ കോടതിയിൽ നേരത്തെ നിലവിലുള്ള കേസിൽ പരാജയപ്പെടുമെന്ന ഭീതിയുള്ളതിനാലാണു ജയദേവൻ രാജിവച്ചു മുഖം രക്ഷിക്കാൻ നോക്കുന്നതെന്നു ബിന്ദു പറഞ്ഞു. തനിക്കു ജോലി ഭാരമുണ്ടെന്നല്ലാതെ പുതിയ പദവികൊണ്ടു ഒരു ഗുണവുമില്ലെന്നും ബിന്ദു പറയുന്നു.

വൈസ് പ്രിൻസിപ്പലിനെ നിയമിക്കുന്നതിനു സർക്കാരും സർവകലാശാലയും അംഗീകാരം നൽകണം. വൈസ് പ്രിൻസിപ്പലിനു പ്രിൻസിപ്പലിന്റെ അധികാരങ്ങൾ സ്വതന്ത്ര ചുമതലയായി കൈമാറുന്നുവെന്നു നിയമന ഉത്തരവിൽ പറയുകയും ചെയ്യുന്നു. ഒരിടത്തും ഇത്തരമൊരു ഉത്തരവ് ഇറക്കാറില്ലെന്നും ജയദേവൻ പറയുന്നു.

കിഫ്ബി 13 കോടി രൂപ അനുവദിച്ചതിനാൽ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ജോലി ഭാരം കുറയ്ക്കാൻ കൂടി വേണ്ടിയാണു വൈസ് പ്രിൻസിപ്പലിനെ നിയമിച്ച് അധികാരം കൈമാറിയതെന്നു കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. ബിന്ദുവിനാണു യോഗ്യതയെന്നും സർവകലാശാലാ നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണു നിയമനമെന്നും പ്രസിഡന്റ് എ.ബി.മോഹനൻ വ്യക്തമാക്കി.