കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള സൗജന്യ മരുന്ന് വിതരണം കുറയ്ക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ ആശുപത്രികൾ, ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് പ്രവാസികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. മെഡിക്കൽ ഇൻഷുറൻസുള്ളവരുടെ ചികിത്സയ്ക്ക് പ്രത്യേക പരിഗണന വേണമെന്നും നിർദേശങ്ങളിലുണ്ട്.

2021-22 സാമ്പത്തിക വർഷത്തിൽ 10 ശതമാനമെങ്കിലും ചെലവ് ചുരുക്കുന്നതിനുള്ള പദ്ധതികളാണ് ആരോഗ്യ മന്ത്രാലയം സമർപ്പിക്കാനിരിക്കുന്നത്. ഇതിനുള്ള പദ്ധതികൾക്കായി ആരോഗ്യ മന്ത്രാലയത്തിലെ പ്രത്യേക സമിതിയെ ക്യാബിനറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവാസികൾക്കുള്ള മരുന്ന് വിതരണം കുറയ്ക്കുക, വിരമിച്ചവർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് കരാറിലെ മാറ്റങ്ങൾ, സ്വദേശികൾക്ക് വിദേശ രാജ്യങ്ങളിൽ പോയി ചികിത്സ നടത്താനുള്ള അനുമതി അതീവ ഗുരുതര സാഹചര്യങ്ങളിൽ മാത്രമാക്കുന്നത് വഴി 30 ശതമാനത്തിന്റെ കുറവ് വരുത്തുക തുടങ്ങിയവയാണ് പരിഗണനയിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.