കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇടവേള ബാബു മാറിയത് അടുത്തിടെയാണ്. കാല്‍നൂറ്റാണ്ടോളമായി താരസംഘടനയുടെ തലപ്പത്തു നിന്നും വിരമിച്ച ബാബു ചില തുറന്നു പറച്ചിലുകള്‍ക്കും തയ്യാറാകുന്നുണ്ട്. സിദ്ധിഖിനാണ് ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്ത് തുടരുന്നത്. ബാബു ഇല്ലാതെ അമ്മ സംഘടന ഇല്ലെന്ന് മമ്മൂട്ടി അടക്കമുള്ളവര്‍ പറഞ്ഞുകഴിഞ്ഞു.

ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അമ്മയുടെ ജനറല്‍ സെക്രട്ടിയായിരുന്ന സമയത്ത് നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു. തന്നേക്കാള്‍ കൂടുതല്‍ താന്‍ 'അമ്മയെ' സ്നേഹിച്ചതുകൊണ്ടാകാം അതിലെ പ്രശ്‌നങ്ങള്‍ തന്റെ വേവലാതികളായതെന്ന് അദ്ദേഹം പറയുന്നു. ചില യുവതാരങ്ങളുടെ പ്രവൃത്തികള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നും ഇടവേള ബാബു തുറന്നുപറഞ്ഞു.

'ഒരു പ്രധാന നടന്റെ മകനായ നടന്‍. അച്ഛന്‍ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സും സഹായവും കൈനീട്ടവുമൊക്കെ വാങ്ങിയിട്ടുള്ളയാളാണ്. നമ്മള്‍ എന്തിനാണ് അമ്മയില്‍ ചേരുന്നത്, കുറേ കാരണവന്മാരെ നോക്കാനാണോയെന്ന് സെറ്റിലിരുന്ന് പറഞ്ഞു. അത്തരത്തിലുള്ള ഒരുപാട് സംഭവങ്ങളുണ്ട്.

പുതുതലമുറയ്ക്ക് പഴയ താരങ്ങളെ വില കാണണമെന്നില്ല. എന്നാല്‍ അവര്‍ എന്താണെന്ന് നമുക്കറിയാം.'- ഇടവേള ബാബു വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളില്‍ തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു മുമ്പ് പറഞ്ഞിരുന്നു. 'ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്, സ്വന്തം സന്തോഷത്തിനായിരുന്നില്ല.

സമൂഹ മാദ്ധ്യമങ്ങളില്‍ തനിക്ക് നേരെ വലിയ ആക്രമണം നടന്നു. അന്ന് ഒപ്പമുണ്ടായിരുന്നവര്‍ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. ഈ പദവിയിലിരിക്കുന്ന ആള്‍ക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പുതിയ ഭരണസമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാകരുത്.'- എന്നായിരുന്നു അദ്ദേഹം സ്ഥാനം ഒഴിയുന്നതിന് മുമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.