മുംബൈ:ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടിയായിരുന്നു ജൂഹി ചൗള. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഓണറുമാണ് അവര്‍. ബിസിനസുകാരനായ ജയ് മെഹ്ത്തയെ ജൂഹി വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹം ലളിതമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് നടി. വിവാഹത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു ജൂഹിയുടെ അമ്മയുടെ വിയോഗം.

'കരിയറില്‍ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു ജയ് യെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കരിയര്‍ നഷ്ടപ്പെടുത്താന്‍ ഞാന്‍ തയാറായിരുന്നില്ല. വിവാഹത്തോടെ കരിയര്‍ അവസാനിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. സിനിമയില്‍ തുടരാന്‍ ആഗ്രഹിച്ച ഞാന്‍ വിവാഹം രഹസ്യമാക്കിവെക്കാന്‍ തീരുമാനിച്ചു. എന്റെ തീരുമാനത്തെ ജയ് പിന്തുണക്കുകയും ചെയ്തു -ജൂഹി തുടര്‍ന്നു.

അത് എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു. അമ്മയെ നഷ്ടപ്പെട്ടിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മക്ക് അപകടം സംഭവിക്കുന്നത്. ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച അമ്മയെ നഷ്ടപ്പെട്ടു. വിവാഹത്തോടെ കരിയറും നഷ്ടപ്പെടുമോയെന്ന് ഞാന്‍ ഭയപ്പെട്ടു. ഒരു ദിവസം സഹിക്കാനാകാതെ ഞാന്‍ ജയിയുടെ അമ്മയെ വിളിച്ചു കരഞ്ഞു.

വിവാഹം ലളിതമായി നടത്തിയാല്‍ മതിയെന്ന് പറഞ്ഞു. അവര്‍ എനിക്കൊപ്പം നിന്നു.അപ്പോഴേക്കും രണ്ടായിരത്തോളം അതിഥികളെ വിവാഹത്തിന് ക്ഷണിച്ചു കഴിഞ്ഞിരുന്നു. വിവാഹം ഇപ്പോള്‍ നടത്തുന്നില്ലെന്ന് അവരെയെല്ലാം വിളിച്ചുപറഞ്ഞു. അങ്ങനെ അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഞങ്ങള്‍ വീട്ടില്‍വെച്ച് വിവാഹിതരായി. 80-90 ആളുകള്‍ മാത്രമായിരുന്നു വിവാഹത്തിന് ഉണ്ടായിരുന്നത്.

എന്റെ ഭര്‍ത്താവിന്റെ അമ്മ ചെയ്തതുപോലെ മറ്റാരെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ക്ഷണിച്ച അതിഥികളോട് വിവാഹത്തിന് വരേണ്ടെന്ന് പറയുന്നതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചുനോക്കൂ.'-ഗുജറാത്തില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ ജൂഹി ചൗള പറഞ്ഞു. 1995 ല്‍ ആണ് ജൂഹി ചൗളയും ജയ് മേത്തയും വിവാഹിതരായത്. ജാന്‍വി, അര്‍ജുന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.