ചെങ്ങന്നൂര്‍: മാന്നാറില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി യുവതിയുടെ ബന്ധുക്കള്‍. 15 വര്‍ഷം മുമ്പ് ശ്രീകലയെ കാണാതായതിന് പിന്നാലെ നടന്ന കൊലപാതകം ദുരഭിമാനത്തിന്റെ പേരിലാണെന്ന് കലയുടെ ബന്ധുക്കള്‍ ആരോപിച്ചക്കുന്നത്. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂര്‍ രണ്ടാംവാര്‍ഡില്‍ ഐക്കരമുക്കിനു സമീപം മുക്കത്ത് മീനത്തേതില്‍ പരേതരായ ചെല്ലപ്പന്‍-ചന്ദ്രിക ദമ്പതികളുടെ മകള്‍ ശ്രീകലയുടേത് പ്രണയവിവാഹമായിരുന്നു. ഈ വിവാഹം അംഗീകരിക്കാന്‍ കഴിയാതെയാണ ്‌കൊലപാതകം നടന്നതെന്നാണ് ആരോപണം.

പ്രണയത്തെ തുടര്‍ന്ന് ഇരുസമുദായങ്ങളില്‍പെട്ട കമിതാക്കള്‍ ഒളിച്ചോടിയാണ് വിവാഹിതരായത്. ഈഴവ സമുദായാംഗമായ ഭര്‍ത്താവായ മൂന്നാം വാര്‍ഡില്‍ കണ്ണമ്പള്ളില്‍ അനില്‍ കുമാറിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും എതിര്‍പ്പ് ശക്തമായിരുന്നു. ശ്രീകലയെ കാണാതായെന്ന പ്രചാരണത്തിന് പിന്നാലെ 15ാംദിവസമാണ് അനില്‍ മറ്റൊരു യുവതിയെ കല്യാണം കഴിച്ചത്. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുടെ സംശയം.

സെപ്റ്റിക് ടാങ്കില്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അനിലും ബന്ധുക്കളായ മൂന്നുപേരും പ്രതികളായതോടെയാണ് ഇത് ദുരിഭാന കൊലയാണെന്ന് സംശയിക്കുന്നത്. കാണാതായിട്ടും 15 വര്‍ഷം പിന്നിട്ടിട്ടും ശ്രീകലയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാന്‍ കുടുംബത്തിനു മനസ്സു വന്നില്ല. എന്നെങ്കിലും സ്വന്തം മകനെയും സഹോദരങ്ങളെയും കുട്ടികളെയും കാണാന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നാണ് കൂടുംബം പറയുന്നത്.

ഒരാഴ്ച മുമ്പ് അമ്പലപ്പുഴ പൊലീസ് എത്തിയപ്പോള്‍ ആദ്യം വീട്ടുകാര്യങ്ങളും പിന്നീടു മക്കളെക്കുറിച്ചും ചോദിച്ച ശേഷം അവസാനമാണ് കലയെക്കുറിച്ച് ആരാഞ്ഞത്. കൂടാതെ ഫോട്ടോയും അവശ്യപ്പെട്ടു. അപ്പോള്‍ മനുഷ്യക്കടത്തു പോലെയുള്ള കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലയളവായതിനാല്‍ ഫോട്ടോ പ്രചരിച്ചാല്‍ എവിടെ നിന്നെങ്കിലും ആളെ കണ്ടെത്താന്‍ ഉപകാരപ്രദമായി മാറുമെന്നാണ് കരുതിയതെന്നും ബന്ധുക്കള്‍ പറയുന്നു.

അനിലും സംഘവും കലയെ കാണാതായി എന്നു വ്യാപകമായി പറഞ്ഞു പരത്തി വിശ്വാസം ആര്‍ജിച്ച ശേഷം അതിന്റെ പതിനഞ്ചാം ദിവസം മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ അവര്‍ കലയെ കൊലപ്പെടുത്തിയതാണെന്ന് ഞങ്ങളുടെ കുഞ്ഞമ്മയും മറ്റു ചിലരും ഉറപ്പിച്ചു പറഞ്ഞിരുന്നു. അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാവാം രണ്ടു മാസം കഴിഞ്ഞപ്പോള്‍ അന്നുണ്ടായിരുന്ന ചെറിയ റിലയന്‍സ് ഫോണിലേക്കു ഒരു സ്ത്രീ ശബ്ദത്തില്‍ ഫോണ്‍വിളി വന്നത്.

ഞങ്ങള്‍ സുഖമായി ജീവിക്കുന്നു. ആരും ആകുലപ്പെടേണ്ട ആവശ്യമില്ലെന്നാണ് ഫോണില്‍ അറിയിച്ചത്. എവിടെയാണെന്നും ആരോടൊപ്പമാണെന്നും അന്വേഷിച്ചപ്പോള്‍ പാലക്കാട്ടാണെന്നും സൂരജ് ചേട്ടനോടൊപ്പമാണെന്നും പറഞ്ഞതോടെ കട്ടായി. പിന്നീട് പല പ്രാവശ്യം തിരിച്ചു വിളിച്ചിട്ടും ഫോണ്‍ നിശ്ശബ്ദമായിരുന്നുവെന്നും ബന്ധുക്കള്‍ പറുയുന്നു.