തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ ഇടിമുറിയില്ലെന്ന് സര്‍വകലാശാല സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇടിമുറി മര്‍ദ്ദനത്തില്‍ കെഎസ്യുവിന്റെ ആരോപണമാണ് തള്ളിയത്. വിസിയുടെ നിര്‍ദ്ദേശ പ്രകാരം രജിസ്ട്രാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇടിമുറി മര്‍ദ്ദനമെന്ന ആരോപണം തെറ്റാണെന്ന് പറയുന്നു. മര്‍ദ്ദനത്തിന് ഇരയായ കെഎസ്യു നേതാവ് സാന്‍ജോസിനെ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.

കാര്യവട്ടം ക്യാമ്പസിലെ മെന്‍സ് ഹോസ്റ്റലിലെ 121ാം നമ്പര്‍ മുറി ഒരു റിസര്‍ച്ച് സ്‌കോളര്‍ക്ക് അനുവദിച്ചതാണ്. ഈ വിദ്യാര്‍ത്ഥി സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം നടന്നതിന്റെ തലേദിവസം ഈ റിസര്‍ച്ച് സ്‌കോളര്‍ ഇവിടെ നിന്ന് പോയിരുന്നു. സംഘര്‍ഷം നടന്ന ദിവസം മുറി അടഞ്ഞുകിടക്കുകയായിരുന്നു. ക്യാമ്പസില്‍ കെഎസ്യുവിന്റെയും എസ്എഫ്‌ഐയുടെയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ക്യാമ്പസിലെ വിദ്യാര്‍ത്ഥിയല്ലാത്ത ജോഫിന്‍ എന്നയാള്‍ ക്യാമ്പസില്‍ പ്രവേശിച്ചതിനെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ത്ഥിനിയായ സഹോദരിയെ കാമ്പസില്‍ എത്തിക്കാന്‍ വന്നതാണ് ജോഫിനെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോഫിനും സഹോദരിയും സാന്‍ജോസും ഒരു ബൈക്കിലാണ് ക്യാമ്പസില്‍ എത്തിയത്. എന്നാല്‍ ക്യാമ്പസില്‍ നിന്ന് തിരികെ പോകുമ്പോള്‍ മെന്‍സ് ഹോസ്റ്റലിന് സമീപത്ത് വച്ച് ജോഫിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു, ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇതറിഞ്ഞാണ് സാന്‍ജോസ് സ്ഥലത്ത് എത്തിയത്. പിന്നീട് ഇരു ഭാഗത്തും കൂടുതല്‍ പേരെത്തി. തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കെഎസ്യു നേതാവ് സാന്‍ജോസിനും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിജിത്തിനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. നവാഗതരെ സ്വീകരിക്കുന്നതിന് തോരണം കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇതിനു മുന്‍പ് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നും നവഗാതരെ സ്വീകരിക്കുന്നതിന് പ്രോട്ടോക്കോള്‍ ഉണ്ടാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, അന്വേഷണ സമിതി റിപ്പോര്‍ട്ട് തള്ളി കെ.എസ്.യു രംഗത്ത് വന്നു. എസ്.എഫ്.ഐയെ എക്കാലത്തും സംരക്ഷിക്കുന്ന സമിതി അംഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നില്ലെങ്കിലേ അത്ഭുതം ഉള്ളൂവെന്നും അന്വേഷണ സമിതി അംഗങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു പ്രതികരിച്ചു.