കോഴിക്കോട്: കെ.എസ്.ഇ.ബി ഓഫീസില്‍ കയറി ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി യുസി അജ്മലിനെ ആണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം വീട്ടിലെ കണക്ഷന്‍ വീണ്ടും വിച്ഛേദിച്ചതോടെ വീട്ടുകാര്‍ ഇനി കുറച്ചുകാലം ഇരുട്ടില്‍ കഴിയേണ്ടി വരും. തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എഞ്ചിനീയറുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വ്യക്തികളുടെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടിരുന്നു. ഇതോടയാണ് കണക്ഷന്‍ വിച്ഛേദിച്ചിരിക്കുന്നത്.

ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക് എന്നയാളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ പ്രതികാരമായി മകന്‍ അജ്മല്‍ എന്നയാളും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച കെ.എസ്.ഇ.ബി. ലൈന്‍മാന്‍ പ്രശാന്ത് പി. സഹായി അനന്തു എം. കെ. എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രശാന്ത് പി.എസ്. തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

അതിലുള്ള പ്രതികാരമായാണ് അജ്മല്‍ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷന്‍ ഓഫീസിലെത്തി അതിക്രമം കാട്ടിയതെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. ഇങ്ങനെ അതിക്രമം കാണിച്ചയാളോട് വിട്ടുവീഴ്ച്ച വേണ്ടെന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ നിലപാട് സ്വീകരിച്ചത്.

'രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ദേഹത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയുമുണ്ടായി. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്ത് വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു', കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പരാതിയില്‍ പറയുന്നു.

മര്‍ദനമേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും ഇപ്പോള്‍ മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ തിരുവമ്പാടി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പോലീസ് കേസ് കൂടാതെയാണ് അക്രമികളുടെ വീടുകളിലെ വൈദ്യുതി വിച്ഛേദിച്ചു കൊണ്ടും ബോര്‍ഡ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.