കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കലോത്സവത്തിനിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കുസാറ്റ് സ്റ്റുഡന്റ് വെല്‍ഫെയര്‍ ഡയറക്ടറും സിന്‍ഡിക്കേറ്റ് അംഗവുമായ പി.കെ.ബേബിക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കളമശേരി പൊലീസാണ് ഇടതു നേതാവു കൂടിയായ ബേബിക്കെതിരെ കേസെടുത്തത്. വിദ്യാര്‍ഥി നേരത്തെ കുസാറ്റ് വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.

കലോത്സവത്തിനിടെ ബേബി വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. തുടര്‍ന്ന് വിസിക്ക് വിദ്യാര്‍ഥിനി പരാതി നല്‍കി. പിന്നീടാണ് പൊലീസിനു പരാതി നല്‍കുന്നത്. പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍വകലാശാല കലോത്സവം നടക്കുന്നതിനിടെ ക്യാമ്പസില്‍ വച്ച് ബേബി തന്നെ കടന്നുപിടിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഏറെ നേരത്തെ തന്നെ സംഭവം വിവാദമായിരുന്നെങ്കിലും ബേബിക്കെതിരെ നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തയ്യാറായിരുന്നില്ല. ബേബിക്ക് അനുകൂലമായ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടി സര്‍വകലാശാലയ്ക്ക് രേഖാ മൂലം പരാതി നല്‍കുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിശോധിക്കുന്ന ആഭ്യന്തര അന്വേഷണ സമിതിക്കാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഈ പരാതി സര്‍വകലാശാല പോലീസിന് കൈമാറി. പിന്നാലെ കളമശേരി പൊലീസ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബേബിയെ സിന്‍ഡിക്കേറ്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു കോലം കത്തിച്ച് പ്രതിഷേധിച്ചു.

സര്‍വകലാശാലയില്‍ ബേബിയുടെ നിയമനം സംബന്ധിച്ച് നേരത്തെ തന്നെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അനധ്യാപക തസ്തികയില്‍ വരുന്ന ജോലി ചെയ്തിരുന്ന ബേബിക്ക് വേണ്ടി മാനദണ്ഡങ്ങള്‍ തിരുത്തി അസി. പ്രഫസറിന് തുല്യമായ അധ്യാപക തസ്തികയിലേക്ക് മാറ്റി എന്നതായിരുന്നു ഇത്. ഇതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഇതേ സമയത്തു തന്നെ ബേബിക്ക് അസോ. പ്രഫസറായും സ്ഥാനക്കയറ്റം ലഭിച്ചു. ഇതിനെതിരെയും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം കുസാറ്റില്‍ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചുമതലയില്‍ വീഴ്ച വരുത്തിയതിന് സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്ന് ബേബിയെ മാറ്റുകയും ചെയ്തിരുന്നു.