കൊച്ചി: വൈറല്‍ അണുബാധകളെ പ്രതിരോധിക്കാന്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസേഷന്‍ ചെയ്താല്‍ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍മാര്‍രംഗത്തെത്തി. ലിവര്‍ ഡോക്ടര്‍ എന്ന പേരില്‍ പ്രശസ്തനായ ഡോ. സിറിയക് എബി ഫിലിപ്‌സും രംഗത്തെത്തിയിരുന്നു.

സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയെ വിമര്‍ശിച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. വൈറല്‍ അണുബാധയ്ക്ക് മരുന്നെടുക്കും മുന്‍പ് മറ്റൊരു രീതി പരീക്ഷിക്കൂ, ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ആരോഗ്യ - ശാസ്ത്ര വിഷയങ്ങളില്‍ സാമന്ത നിരക്ഷരയാണ് എന്നു പറഞ്ഞാണ് ഡോ.സിറിയക് കുറിച്ചത്.

സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലര്‍ജി ഫൗണ്ടേഷനും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം കുറിച്ചു. തുടര്‍ന്ന് സാമന്തയ്ക്ക് കര്‍ശനമായ ശിക്ഷ നല്‍കണമെന്നും താരത്തെ ജയിലില്‍ അടയ്ക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു.

യുക്തിപരവും ശാസ്ത്രീയവുമായി പുരോഗമനം വരിച്ച സമൂഹത്തില്‍ ഈ സ്ത്രീക്കെതിരെ പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചുമത്തുകയോ, പിഴചുമത്തുകയോ, ജയിലില്‍ അടയ്ക്കുകയോ ചെയ്യണമെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ ഇതിനുള്ള മറുപടിയുമായി സാമന്ത വീണ്ടും രംഗത്തെത്തി.

കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് പലതരം മരുന്നുകള്‍ കഴിക്കേണ്ടി വന്നെന്നും താരം കുറിച്ചു. പ്രൊഫഷണല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. ഈ ചികിത്സകളില്‍ പലതും വളരെ ചെലവേറിയതായിരുന്നു. എന്നെപ്പോലെയുള്ളരൊള്‍ക്ക് ഇത് താങ്ങാനാകും, പക്ഷേ ഇങ്ങനെയൊരവസ്ഥയില്‍ സാധാരണക്കാരെത്തിയാല്‍ എന്ത് ചെയ്യുമെന്ന് താനെപ്പോഴും ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.

25 വര്‍ഷമായി ഡിആര്‍ഡിഒയില്‍ സേവനമനുഷ്ഠിച്ച ഉയര്‍ന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിര്‍ദേശിച്ചതെന്നും സാമന്ത കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു. തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും സാമന്ത കുറിപ്പില്‍ പറയുന്നു.