കോഴിക്കോട് പിഎസ്സി അംഗത്വത്തിന് മന്ത്രിയുടെ പേരുള്‍പ്പെടുത്തിയുള്ള കോഴ വിവാദം പുറത്തുവന്നതിന് പിന്നാലെ കോഴവിവാദത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ്. മന്ത്രി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. എന്തുകൊണ്ടാണ് മന്ത്രിയുടെ പേര് ചേര്‍ത്ത് തുടര്‍ച്ചയായി ഇത്തരം കോഴ ആരോപണങ്ങള്‍ വരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 60 ലക്ഷം രൂപ കൊടുത്ത് പി എസ് സി മെമ്പറാവുന്ന ആള്‍ എങ്ങനെയാണ് അത് മുതലാക്കുകയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസ് വഴി പി എസ് സി അംഗത്വം സംഘടിപ്പിച്ച് നല്‍കാമെന്ന് വാദ്ഗാനം ചെയ്ത് കോഴിക്കോട്ടെ യുവ നേതാവ് 22 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടിക്ക് കിട്ടിയ പരാതി. ഡീല്‍ ഉറപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം അടക്കം കിട്ടിയ പരാതിയില്‍ സംസ്ഥാന നേതൃത്വം അന്വേഷണം തുടങ്ങി. കോഴിക്കോട്ടെ ഏരിയ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പാര്‍ട്ടി ബന്ധു കൂടിയായ ഡോക്ടറുടെ പരാതി.

മന്ത്രി മുഹമ്മദ് റിയാസ് വഴി പാര്‍ട്ടിയില്‍ ഇടപെട്ട് പിഎസ് സി അംഗത്വം വാങ്ങി നല്‍കാമെന്ന ഉറപ്പില്‍ 60 ലക്ഷം രൂപയ്ക്കാണ് കരാര്‍ ഉറപ്പിച്ചത്. 22 ലക്ഷം കൈപ്പറ്റി. പിഎസ്‌സി ലിസ്റ്റില്‍ പക്ഷെ ഡോക്ടര്‍ ഉള്‍പ്പെട്ടില്ല. ആയുഷ് വകുപ്പില്‍ ഉന്നത പദവി നല്‍കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് അതും നടക്കാതായതോടെയാണ് ഡീല്‍ ഉറപ്പിക്കുന്ന ശബ്ദ രേഖയടക്കം പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണത്തില്‍ പണം കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

അതേ സമയം പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് ഒരുമാസം മുന്‍പ് സിപിഎമ്മിന് പരാതി നല്‍കിയിട്ടുണ്ട്. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നല്‍കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മന്ത്രി റിയാസ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണ് പരാതി നല്‍കിയത്.

അതേ സമയം പരാതി നല്‍കി മാസം ഒന്ന് കഴിഞ്ഞിട്ടും പരാതിയില്‍ അന്വേഷണം നടന്നതല്ലാതെ തുടര്‍ നടപടികളില്‍ വ്യക്തതയില്ല. പിഎസ്സി അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോട് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയും പരാതി നല്‍കിയതെന്നാണ് കരുതുന്നത്. കോഴ ആരോപണത്തില്‍ പ്രതിസ്ഥാനത്തുള്ള യുവനേതാവ് മന്ത്രി റിയാസിന്റ് പേര് പറഞ്ഞാണ് 60 ലക്ഷം രൂപ ചോദിച്ചതെന്നാണ് പരാതി.

എന്നാല്‍ സിപിഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ അതില്‍ ഈ വ്യക്തി ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് പണം കൈപ്പറ്റിയ നേതാവ് ആയുഷില്‍ ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്‌തെങ്കിലും അതും നടന്നില്ലെന്നും ആരോപണമുണ്ട്. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള പരാതിക്കാരന്‍, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുള്ളതായി കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ കോഴ വിവാദം സംബന്ധിച്ച പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്. എന്നാല്‍ കോഴ വിവാദത്തെ കുറിച്ച് തനിക്കൊന്നും തന്നെ അറിയില്ലെന്നായിരുന്നു മന്ത്രി റിയാസിന്റെ പ്രതികരണം.