തിരുവനന്തപുരം: ഇന്ധന വില കൊള്ളയ്ക്കെതിരെ എൽഡിഎഫ് സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളിൽ 20 ലക്ഷം പേരെ അണിനിരത്തി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.ബുധനാഴ്ചയാണ് പ്രതിഷേധം.വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചായിരിക്കും സമരം.

മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ പകൽക്കൊള്ളയടിക്കുകയാണ്. ഇതിനെതിരായ കേരളത്തിന്റെ വികാരം രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായി ജ്വലിച്ചുയരുമെന്ന് എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.കോവിഡ് ദുരിതത്തിൽ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്പോൾ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്.

എണ്ണ കമ്പനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച് മോദി സർക്കാരും ബിജെപിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിന് പ്രതിഫലമായി സ്വകാര്യ എണ്ണ കമ്പനികളിൽ നിന്നും കോടികളാണ് ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു.