തിരുവനന്തപുരം: മദ്യപാനം ആരോ​ഗ്യത്തിന് മാത്രമല്ല, പരിസ്ഥിതിക്കും ഹാനികരമായിരുന്നു. മദ്യം എത്തുന്ന പ്ലാസ്റ്റിക് കുപ്പികളായിരുന്നു പ്ലാസ്റ്റിക് മാലിന്യമായി പരിസ്ഥിതിക്ക് വില്ലനായിരുന്നത്. എന്നാൽ ഇപ്പോഴിതാ, പരിസ്ഥിതിയെ സംരക്ഷിക്കാൻ ഉറപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇനിമുതൽ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ വേണ്ടെന്നാണ് സർക്കാർ നിർദ്ദേശം.

ഇതോടെ സംസ്ഥാനത്തു മദ്യവിൽപന ഇനി ഗ്ലാസ്‌ കുപ്പികളിൽ മാത്രമാകും. മാർച്ച് ഒന്നു മുതലാവും ഇത് പ്രാബല്യത്തിൽ വരുക. ബെവ്റേജസ് കോർപറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന സർക്കാർ മദ്യക്കമ്പനികൾക്കു നോട്ടിസ് നൽകി.അതെ സമയം, സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റുതീർക്കുന്നതിനു തടസ്സമുണ്ടാകില്ല. നേരത്തെ സംസ്ഥാന സർക്കാർ ഇക്കാര്യം നിർദ്ദേശിച്ചിരുന്നു. അന്ന് മദ്യത്തിന്റെ അടിസ്ഥാന വിലയിൽ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ നിർദ്ദേശം നടപ്പായില്ല.