കൊച്ചി: കോയമ്പത്തൂർ കാരി മോട്ടോർ സ്പീഡ്വേയിൽ സമാപിച്ച 23ാമത് ജെ.കെ ടയർ എഫ്.എം.എസ്.സിഐ ദേശീയ റേസിങ് ചാമ്പ്യൻഷിപ്പ് സീസൺ ഉദ്ഘാടന റൗണ്ടിൽ വിസ്മയ പ്രകടനവുമായി മലയാളി താരം. കോട്ടയം സ്വദേശിയായ പതിനാറുകാരൻ അമിർ സയീദ് ആണ് നോവിസ് കപ്പിൽ നടന്ന ആറു റേസുകളിലും ഒന്നാമനായി കിരീടം നേടിയത്. ഈ സർക്യൂട്ടിലെ ആദ്യ മത്സരത്തിനിറങ്ങിയാണ് എംസ്പോർട്ട് താരം അത്ഭുത പ്രകടനം നടത്തി കാഴ്‌ച്ചക്കാരെ വിസ്മയിപ്പിച്ചത്. ശനിയാഴ്ച നടന്ന ആദ്യ നാലു റേസുകളിലും ഒന്നാമനായ അമിർ സമാപന ദിവസത്തെ രണ്ടു റേസും ജയിച്ച് മുഴുവൻ പോയിന്റുകളും തൂത്തുവാരി. മൂന്നാം റേസിലെ സമയമാണ് ഏറ്റവും മികച്ചത്11:58.316. ആദ്യ റേസിൽ 15:56.927 സമയത്തിലും രണ്ടാം റേസിൽ 16:23.787 സമയത്തിലുമായിരുന്നു അമിറിന്റെ ഫിനിഷിങ്. യഥാക്രമം 17:53.731, 18:24.277, 14:54.496 സമയത്തിൽ തുടർന്നുള്ള റേസുകളും ഒന്നാമനായി ഫിനിഷ് ചെയ്തു. ആദ്യ റൗണ്ടിൽ നിന്ന് 60 പോയിന്റുകൾ അമിർ നേടി. അതേസമയം ഫോർമുല എൽ.ജി.ബി4 വിഭാഗത്തിൽ നടന്ന ആറു റേസിൽ നാലിലും ചെന്നൈയുടെ ഡാർക്ക് ഡോൺ റേസിങ് താരം അശ്വിൻദത്ത ഒന്നാം സ്ഥാനം നേടി. വിഷ്ണുപ്രസാദ്, രാഗുൽ രംഗസാമി എന്നിവർ മറ്റു റേസുകളിൽ വിജയിച്ചു. മികച്ച വനിത പെർഫോമറായി മിരാ എർദയും നോവിസ് കപ്പിൽ അനുശ്രീ ഗുലാത്തിയും തെരഞ്ഞെടുക്കപ്പെട്ടു.