മംഗളുരു: കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടർ വാഹനപകടത്തിൽ പെട്ട് ചോര വാർന്ന് കിടക്കുന്നത് കണ്ടിട്ടും ബിജെപി എംഎൽഎ തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിൽ എത്താൻ വൈകിയതു മൂലം ഡോക്ടർക്ക് ബുധനാഴ്ച ദാരുണാന്ത്യം സംഭവിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

തരികെരെ ലക്കവല്ലിയിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് റോഡിൽ പിടഞ്ഞ ഹെൽത്ത് ഇൻസ്‌പെക്ടറായ ഡോ. രമേശ് കുമാറിനെ ആശുപത്രിയിൽ എത്തിക്കാനാണ് തരികെരെ എംഎൽഎയും ബിജെപി നേതാവുമായ ഡി എസ് സുരേഷ് തയ്യാറാവാതിരുന്നത്.

ബുധനാഴ്ച വൈകുന്നേരം കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡോക്ടർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിച്ച് നിറുത്താതെ പോയി. റോഡിൽ തെറിച്ചുവീണ ഡോക്ടർക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് ചോരവാർന്ന് ഒലിക്കുകയായിരുന്നു. അതേസമയം ആ വഴിവന്ന എം എൽ എയുടെ കാർ പ്രദേശവാസികൾ കൈകാട്ടിയതിനെ തുടർന്ന് പാതയോരത്ത് നിറുത്തിയെങ്കിലും അപകടസ്ഥലത്ത് തിരിഞ്ഞു നോക്കാതെ എംഎൽഎ കാറിൽ തന്നെ ഇരുന്നു. ഗൺമാനെ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു. അപകടത്തിൽ പെട്ട ഡോക്ടർ ഈ സമയം ജീവൻ വേണ്ടി പിടയുകയായിരുന്നു. തുടർന്ന് ഗൺമാൻ ആംബുലൻസിന്ന് വിളിച്ചു പറഞ്ഞു കാറിൽ കയറി പോവുകയും ചെയ്തു.

അര മണിക്കൂർ കഴിഞ്ഞാണ് അപകട സ്ഥലത്ത് ആംബുലൻസ് എത്തിയത്. അപ്പോഴേക്കും ഡോക്ടറുടെ ശരീരത്തിൽ നിന്ന് അവസാന തുള്ളി രക്തവും വാർന്നുകഴിഞ്ഞിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. ബൈക്ക് യാത്രികനായ ഒരാൾ എംഎൽഎയുടെ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയിട്ടുണ്ട്.

ഡോക്ടർ സന്തോഷ് മംഗളൂരു സിറ്റി കോർപ്പറേഷനിൽ പത്തു വർഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.