തിരുവനന്തപുരം: സംസ്ഥാന പത്ത് സാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിനു മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്ന വാർഷിക ഫീസ് ഹൈക്കോടതി നിർദേശപ്രകാരം പ്രവേശനപരീക്ഷാ കമ്മിഷണർ വിജ്ഞാപനം ചെയ്തു. മെറിറ്റ് സീറ്റിൽ 11 22 ലക്ഷം രൂപയും എൻആർഐ സീറ്റിൽ 20 30 ലക്ഷവുമാണു തുക. ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി പ്രഖ്യാപിച്ചതിന്റെ മൂന്നിരട്ടി വരെയാണിത്.

മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിദ്യാർത്ഥികളെ അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. കോടതിയുടെയോ കോടതി ചുമതലപ്പെടുത്തുന്ന അധികാരികളുടെയോ അന്തിമവിധി പ്രകാരമായിരിക്കും ഈ വർഷത്തെ ഫീസ്. വർധനയുണ്ടായാൽ ആ തുക അടയ്ക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണ്.

ഇന്നലെ നടക്കേണ്ടിയിരുന്ന മെഡിക്കൽ അലോട്‌മെന്റ് പുതിയ സാഹചര്യത്തിൽ മാറ്റിവച്ചു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. ഫീസ് വർധിച്ചാൽ പല വിദ്യാർത്ഥികൾക്കും പഴയ ഓപ്ഷൻ അനുസരിച്ചു പഠിക്കാൻ സാധിക്കില്ല. അവർക്കു വീണ്ടും ഓപ്ഷൻ നൽകാൻ അവസരം നൽകുമോയെന്നും അറിയിച്ചിട്ടില്ല.

ഈവർഷം പ്രവേശനം നടത്തുന്ന 19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പത്തിടത്ത് ആവശ്യപ്പെടുന്ന ഫീസാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. മറ്റ് 9 കോളജുകൾ ആവശ്യപ്പെടുന്ന ഫീസ് ലഭ്യമായിട്ടില്ലെങ്കിലും കോടതിയുടെ വ്യവസ്ഥകൾ അവിടെയും ബാധകമായിരിക്കുമെന്നു പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.

ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച ഫീസ് അനുസരിച്ച് മെഡിക്കൽ ഓപ്ഷൻ നൽകി അലോട്‌മെന്റിനു കാത്തിരുന്ന വിദ്യാർത്ഥികൾ വീണ്ടും പ്രതിസന്ധിയിലായി. മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചതോടെ തുക അത്ര വരെ കൂടാനുള്ള സാധ്യത പരിഗണിച്ചേ പ്രവേശനം തേടാനാകൂ. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വരെയാണ് ഈ തുക. മെച്ചപ്പെട്ട റാങ്കുള്ള പലർക്കും എംബിബിഎസ് പഠനം വേണ്ടെന്നുവയ്‌ക്കേണ്ടി വരും.