ന്യൂഡൽഹി: ടോക്യോ ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുടെ യാത്രയും വാക്സിനേഷനും ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രധാനമന്ത്രി വിലയിരുത്തി. ടോക്യോയിൽ മത്സരിക്കുന്ന അത്ലറ്റുകളുമായി ജൂൺ 13ന് വൈകിട്ട് അഞ്ച് മണിക്ക് ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തുമെന്നും അദേഹം അറിയിച്ചു.

ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്സിന് 120ഓളം ഇന്ത്യൻ താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്. ഒളിംപിക്സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഈ മാസം 17ന് ടോക്യോയിലേക്ക് പുറപ്പെടും. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങൾ ക്വാറന്റീനിൽ കഴിയണം. കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഒളിംപിക്സിനെത്തുന്നവർക്ക് ടോക്യോയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കോവിഡ് മഹാമാരിയെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ കൊവിഡിന്റെ ഡെൽറ്റ വകഭേദം നഗരത്തിൽ പടരുന്ന സാഹചര്യത്തിൽ ടോക്യോയിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്കിടയിലാണ് ഒളിംപിക്സ് മത്സരങ്ങൾ നടക്കുക. ജൂലെ 12 മുതൽ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വേദികളിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഒളിംപിക്സ് സംഘാടകർ അറിയിച്ചിട്ടുണ്ട്.

ബ്രസീലിലെ റിയോയിൽ നടന്ന കഴിഞ്ഞ ഒളിംപിക്സിൽ 117 ഇന്ത്യൻ അത്ലറ്റുകളാണ് മാറ്റുരച്ചത്. റിയോയിൽ രണ്ട് മെഡലുകൾ മാത്രമായിരുന്നു ഇന്ത്യൻ നേട്ടം. ലണ്ടൻ ഗെയിംസിൽ സ്വന്തമാക്കിയ ആറ് മെഡലുകളാണ് ഒളിംപിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം. ഈ റെക്കോർഡ് മറികടക്കാനാണ് ഇന്ത്യൻ സംഘം ഇത്തവണ ലക്ഷ്യമിടുന്നത്.