ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാലത്തുതന്നെ ബിജെപി ഉയർത്തിക്കൊണ്ടുവന്ന വാദമായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. രാജ്യത്തെ എല്ലാ നിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് ഒറ്റ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലക്ഷ്യം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ഇക്കാര്യം ചർച്ചയായിരുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വീണ്ടും ഉയർത്തുകയാണ്. എല്ലാ സമയത്തും രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുക എന്നതിൽ നിന്നും മാറി ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് എത്തണമെന്നും ഇക്കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രിസൈഡിങ് ഓഫീസർമാരുടെ ദേശീയ സമ്മേളനത്തിലാണ് നരേന്ദ്ര മോദി ഈ ആവശ്യം ഉന്നയിച്ചത്.

നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ഒറ്റ വോട്ടർ പട്ടിക മതിയെന്നും ഈ ലക്ഷ്യത്തെ കുറിച്ച് ഗൗരവമായ ചർച്ചകൾ നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇത് ഫെഡറിലിസത്തിന്റെ അന്തസത്തയെ തകർക്കുന്ന ആശയമാണെന്നാണ് കോൺഗ്രസും ഇടതുകക്ഷികളും പറയുന്നത്. നാനാത്വത്തിലെ ഏകത്വം അടിസ്ഥാനമായ രാജ്യത്തിന്റെ വൈവിധ്യങ്ങളെ സംരക്ഷിക്കാൻ ഈ ആശയം ശരിയല്ല എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ പ്രദേശിക കക്ഷികൾ വല്ലാതെ പിറകോട്ടുപോകുയും ദേശീയ കക്ഷികൾ മാത്രം ജയിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാവുമെന്നും ഇടതുകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ബിജെപി ആഗ്രഹിക്കുന്നതും അതുതന്നെയാണ്. തീവ്രദേശീയത വേരുപിടിപ്പിക്കാനുള്ള ഒരു സന്ദർഭം കൂടിയായാണ് അവർ അതിനെ കാണുന്നത്.