ന്യൂഡൽഹി: ടൈം മാസിക പുറത്തിറക്കിയ 2021ലെ ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. ഇവരെക്കൂടാതെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ ആദാർ പൂനവാലെയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കൊറോണ കാലത്ത് ലോകത്തെ പോരാടാൻ സഹായിക്കുന്ന വ്യക്തിത്വം എന്നാണ് പൂനവാലെയുടെ ടൈം പ്രൊഫൈലിൽ പറയുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഹാരി രാജകുമാരൻ, മേഗൻ രാജകുമാരി, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് എന്നിവർ ഉൾപ്പെടുന്നതാണ് ടൈം മാസിക പുറത്തിറക്കിയ 2021ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാർഷിക പട്ടിക. താലിബാൻ സഹസ്ഥാപകനായ മുല്ല അബ്ദുൽ ഗനി ബരാദറും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ 74 വർഷത്തിനിടയിൽ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കളുണ്ടായിരുന്നു ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോദി', മോദിയുടെ ടൈം പ്രൊഫൈലിൽ പറയുന്നു. മുൻ വർഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന നേതാക്കളിൽ ഒരാളായി ഇടം നേടിയിരുന്നു.

ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ 66-കാരിയായ മമത ബാനർജി 'ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉഗ്രതയുടെ മുഖമായി മാറിയിരിക്കുന്നു' എന്നാണ് മമതയുടെ ടൈം പ്രൊഫൈലിൽ പറയുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിൻ നിർമ്മിക്കുന്ന കമ്പനിയുടെ തലവനായ അദാർ പുനെവാലയാണ് പട്ടികയിലിടം നേടിയ മറ്റൊരു ഇന്ത്യാക്കാരൻ.

താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബരാദറിനെ അയാളുടെ ടൈം പ്രൊഫൈലിൽ 'വളരെ അപൂർവ്വമായി പരസ്യ പ്രസ്താവനകളോ അഭിമുഖങ്ങളോ നൽകുന്ന, നിശബ്ദനായ രഹസ്യസ്വഭാവമുള്ള മനുഷ്യൻ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പട്ടികയിൽ ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യൻ രാഷ്ട്രീയപ്രവർത്തക അലക്സി നവാൽനി, സംഗീത ഐക്കൺ ബ്രിട്നി സ്പിയേഴ്സ്, ഏഷ്യൻ പസഫിക് പോളിസി ആൻഡ് പ്ലാനിങ് കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മഞ്ജുഷ പി.കുൽക്കർണി, ആപ്പിൾ സിഇഒ ടിം കുക്ക്, നടി കേറ്റ് വിൻസ്ലെറ്റ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.