കുല്‍ഗാം: ജമ്മു-കശ്മീരിലെ കുല്‍ഗാം ജില്ലയിലെ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വകവരുത്തി. നാല് ഭീകരര്‍ ഒളിച്ചിരിക്കുന്നായി സംശയിക്കുന്നു. ജില്ലയിലെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് ക്യത്യമായ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്.

മോഡര്‍ഗാം ഗ്രാമത്തിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി അറിഞ്ഞ് സിആര്‍പിഎഫും, സൈന്യവും പ്രാദേശിക പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഭീകരര്‍ ശക്തമായി തിരിച്ചടിച്ചതോടെയാണ് ഒരു സൈനികന് ജീവന്‍ നഷ്ടമായത്. വീട്ടില്‍ രണ്ടു ഭീകരര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയിക്കുന്നത്.

വീട് വളഞ്ഞ സുരക്ഷാസേനയില്‍ നിന്ന് രക്ഷപ്പെടാനായി ഭീകരര്‍ തുരുതുരാ നിറയൊഴിച്ചതോടെ ഒരു സൈനികന് ഗുരുതര പരുക്കേല്‍ക്കുകയും പിന്നീട് ചികിത്സയ്ക്കിടെ മരണമടയുകയുമായിരുന്നു. അതേസമയം, കുല്‍ഗാമിലെ ഫ്രിസാല്‍ മേഖലയില്‍ നടന്ന് രൂക്ഷമായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. വെടിവപ്പിനിടെ, ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ ഭീകരരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനായില്ല. മേഖലയില്‍ രണ്ടുസൈനികര്‍ കൂടി ഒളിച്ചിരിക്കുന്നതായാണ് വിവരം. കുല്‍ഗാം മേഖലയില്‍ അടുത്ത കാലത്തായി ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ദോഡ ജില്ലയിലെ ഗന്‍ഡോ മേഖലയില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന കീഴടക്കിയിരുന്നു.