ഭോപ്പാൽ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽനിന്ന് മധ്യപ്രദേശിലെ കുനോ ദോശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ കാണാൻ രാഷ്ട്രീയ നേതാക്കൾക്ക് അടക്കം ആർക്കും പ്രവേശനം അനുവദിക്കരുതെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്ത് അവ ഇണങ്ങുന്നതുവരെ രാഷ്ട്രീയക്കാർക്കോ മാധ്യമപ്രവർത്തകർക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് ചീറ്റകളുടെ വോളന്റിയർമാരോട് പ്രധാനമന്ത്രി നിർദേശിച്ചത്.

ചീറ്റകളെ സംരക്ഷിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചായിരുന്നു അദ്ദേഹം വളണ്ടിയർമാർക്ക് നിർദ്ദേശം നൽകിയത്. മൃഗങ്ങൾ മനുഷ്യർക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങൾക്ക് ഭീഷണിയെന്നായിരുന്നു വളണ്ടിയർമാരുടെ മറുപടി. അതുകൊണ്ടു തന്നെ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിർദേശിച്ചു.

അവ ഇണങ്ങുന്നതുവരെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയക്കാർക്കോ മാധ്യമ പ്രവർത്തകർക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുത്. താൻ വന്നാൽപ്പോലും അകത്തേക്ക് കടത്തിവിടാൻ സാധിക്കില്ലെന്ന് തീർത്തു പറയണമന്നും അദ്ദേഹം നിർദ്ദേശിച്ചു.

'എന്നെപ്പോലുള്ള നേതാക്കളെ നിങ്ങൾ തടയണം. ഇനി ഞാൻ വന്നാൽപ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കൾക്ക് പോലും പ്രവേശനം അനുവദിക്കരുത്. അകത്തേക്ക് കടക്കാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകരേയും തടയണം. പൊതുജനങ്ങൾക്ക് ചീറ്റകളെ കാണാനുള്ള അനുമതി നൽകുന്നതുവരെ ഇവിടേക്കെത്തുന്ന എല്ലാവരോടും അകത്തേക്ക് കയറാൻ പറ്റില്ലെന്ന് തീർത്തുപറണം'- ചീറ്റകളുടെ സുരക്ഷയ്ക്കായി നിയോഗിച്ച 'ചീറ്റ മിത്ര' വോളന്റിയർമാരോട് മോദി പറഞ്ഞു.

ചീറ്റകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെത്തുറിച്ച് വോളന്റിയർമാരെ ഓർമിപ്പിച്ച മോദി മുമ്പ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗിർ സിംഹങ്ങളെ സംരക്ഷിച്ചതിന്റെ അനുഭവങ്ങളും അവരോട് വിവരിച്ചു