ലഖ്‌നൗ: സ്ത്രീധനമായി ആവശ്യപ്പെട്ട ടോയോറ്റ ഫോർച്യൂണർ കാർ വധുവിന്റെ വീട്ടുകാർ നൽകാത്തതിന്റെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറിയ സർക്കാർ കോളജ് അദ്ധ്യാപകനായ വരനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ഗസ്സിയാബാദിലാണ് സംഭവം.വധുവിന്റെ പിതാവിന്റെ പരാതിയിലാണ് അദ്ധ്യാപകനെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തത്.

വിവാഹത്തിന് ഒരു മാസം മുമ്പ് വധുവിന്റെ കുടുംബത്തോട് സ്ത്രീധനമായി ഇയാൾ ഫോർച്യൂണർ ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ കുടുംബം ഇതിന് വിസമ്മതിച്ചു. ഇതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നറിയിച്ച് യുവതിയുടെ ഫോണിലേക്ക് ഇയാൾ സന്ദേശമയച്ചു.

പൊലീസ് എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച്, 2022 ജൂൺ 19 നാണ് വിവാഹ നിശ്ചയം നടന്നത്. ശേഷം 2023 ജനുവരി 30ന് വിവാഹം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചു. തുടർന്ന് 2022 ഒക്ടോബർ 10ന് വരന് സ്തീധനമായി യുവതിയുടെ വീട്ടുകാർ വാഗൺ ആർ ബുക്ക് ചെയ്തു. എന്നാൽ വരന്റെ ബന്ധു വധുവിന്റെ വീട്ടിലെത്തി വാഗൺ ആറിനു പകരം ഫോർച്യൂണർ ആവശ്യപ്പെട്ടു.

പക്ഷെ വധുവിന്റെ വീട്ടുകാർ ആവശ്യം നിരസിച്ചു. തുടർന്ന് നവംബർ 23ന് കല്യാണത്തിൽ നിന്ന് പിന്മാറുന്നതായി വരൻ അറിയിച്ചു. അദ്ധ്യാപകനും ഇയാളുടെ ബന്ധുക്കൾക്കുമെതിരെ ഐ.പി.സി 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), സ്ത്രീധന നിയമ വകുപ്പുകൾ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.