മണർകാട്: മദ്യപിച്ച ശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചു.ഗുഗിൾ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി മദ്യപിക്കാനെത്തിയവരും ബാർ ജീവനക്കാരുമായുണ്ടായ വാക്കേറ്റമാണ് കൂട്ടയടിയിലെത്തിയത്.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.മണർകാട്ടെ രാജ് ഹോട്ടലിലെ ബാറിലാണ് സംഘർഷമുണ്ടായത്.മദ്യപിച്ചശേഷം ഗൂഗിൾപേ വഴി പണമടയ്ക്കണമെന്ന് പറഞ്ഞത് ബാർ ജീവനക്കാർ സമ്മതിക്കാത്തതാണ് സംഘർഷത്തിന് കാരമണായെതെന്നാണ് വിവരം.ഇതേ തുടർന്ന് ജിവനക്കാരും മദ്യപസംഘവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലെത്തുകയുമായിരുന്നു.

തുടർന്ന് പുറത്ത് നിന്നും ആളെക്കൂട്ടിയെത്തിയ മദ്യപസംഘം ജീവനക്കാരെ മർദ്ദിച്ചു.ഇതോടെ ബാറിനുള്ളിൽ ഇരു സംഘവും പൊതിരെ തല്ലായി.ബാറിനുള്ളിൽ തുടങ്ങിയ അടി ദേശീയപാതയിലേക്കെത്തിയതോടെ ഗതാഗത തടസ്സവുമുണ്ടായി.സംഘർഷം കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെട്ടു.സംഘർഷത്തിനിടെ അടിയേറ്റ രണ്ടുപേർ വഴിയിൽ വീണു.വിവരമറിഞ്ഞ് മണർകാട് എസ്‌ഐ. ഷമീർ ഖാന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയ ശേഷം സ്ഥിതി ശാന്തമായെങ്കിലും രാത്രി പതിനൊന്നരയോടെ വീണ്ടും സംഘർഷമുണ്ടായി.

മദ്യപസംഘത്തിൽപ്പെട്ടവർ വീണ്ടും ബാറിന് മുന്നിൽ എത്തിയതാണ് തുടർ സംഘർഷത്തിന് കാരണമായത്. ഇവരെ ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു.ഇതിനിടയിൽ ബാറിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേശിയ പാതയിൽ വീണ് പൊട്ടിച്ചിതറി.വിവരമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമികൾ ഓടി രക്ഷപെട്ടു.രണ്ട് മണിക്കൂറിലേറെ നീണ്ട സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു.