നെടുങ്കണ്ടം: വ്യാജരേഖയുണ്ടാക്കി 4.52 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നെടുങ്കണ്ടത്തെ ജില്ലാ ഡീലേഴ്സ് സഹകരണസംഘം ഭരണ സമിതിക്കെതിരെ കേസ്. ജില്ലാ ഡീലേഴ്സ് സഹകരണസംഘം സെക്രട്ടറിക്കും 12 ഭരണസമിതിയംഗങ്ങൾക്കുമെതിരെ വിജിലൻസാണ് കേസ് എടുത്തത്. ഭരണസമിതിയംഗവും മുൻ ഡി.സി.സി. പ്രസിഡന്റുമായ ഇബ്രാഹിംകുട്ടി കല്ലാർ 13-ാംപ്രതിയാണ്.

സംഘം സെക്രട്ടറിയും ഭരണസമിതിയംഗങ്ങളും ചേർന്ന് വ്യാജരേഖ ചമച്ചും നിക്ഷേപപദ്ധതിയുടെ മറവിലും തുക തട്ടിയെടുത്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വിവിധ അക്കൗണ്ടുകളിൽ തിരിമറി നടത്തിയെന്നും ഇതിലുണ്ട്. ക്രമക്കേടുകളെക്കുറിച്ച് സഹകരണവകുപ്പും അന്വേഷണം നടത്തിയിരുന്നു.

അതേസമയം, മുൻ പ്രസിഡന്റ് മരിച്ചതിനെത്തുടർന്നാണ് അടുത്തകാലത്ത് സംഘം ഭരണസമിതിയിൽ താൻ എത്തിയതെന്ന് ഡി.സി.സി. മുൻ പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. തട്ടിപ്പ് നടന്നകാലത്ത് ഭരണസമിതിയിൽ ഇല്ലായിരുന്നെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.