തൊടുപുഴ:ബസ്സിൽ യാത്ര ചെയ്യവേ മുഖത്ത് മരച്ചില്ല കൊണ്ടുണ്ടായ അപകടത്തിൽ യുവതിക്ക് കാഴ്‌ച്ച ഭാഗീകമായി നഷ്ടപ്പെട്ടു.ബസ് യാത്രയ്ക്കിടെ റോഡിലേക്ക് നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ചാണ് യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരിക്കുന്നത്.നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയ്ക്കാണ് അപകടത്തിൽ പരിതക്കേറ്റത്.സംഭവത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിഷ പരാതി നൽകി.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ നിഷ (31) ആശുപത്രിയിലേക്ക് പോകുന്നതിനിടെ 13 ാം തീയതിയാണ് അപകടമുണ്ടായത്.കല്ലാറ്റിൽ നിന്നു കട്ടപ്പനയിലേക്കു പോകുമ്പോൾ എഴുകുംവയലിനു സമീപമാണ് മരച്ചില്ല യുവതിയുടെ മുഖത്തടിച്ചത്.നിഷ സഞ്ചരിച്ച ബസ് മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നീണ്ടുനിന്ന മരക്കൊമ്പ് കണ്ണിൽ തട്ടുകയായിരുന്നു.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും പരിക്കു ഗുരുതരമായതിനാൽ തേനിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

തേനിയിലും സൗകര്യമില്ലാതിരുന്നതിനാൽ നിഷയെ മധുരയിലെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്നു നടത്തിയ പരിശോധനയിൽ വലതു കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്റേത് 20 ശതമാനവും നഷ്ടമായതായി കണ്ടെത്തി.കണ്ണിലേക്കുള്ള ഞരമ്പുകൾക്കേറ്റ പരിക്കാണ് കാഴ്ച കുറയാൻ കാരണം.ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ നിഷ.