തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജുവിനെ മാറ്റുന്നത് അനിഷ്ടം കാട്ടുന്നവര്‍ക്ക് സന്ദേശം നല്‍ാകനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗം. തിരുവനന്തപുരത്തെ രണ്ട് സര്‍ക്കാര്‍ പരിപാടികളില്‍ നാഗരാജു അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായിരുന്നു. മന്ത്രി കേളുവിന്റെ സത്യപ്രതിജ്ഞയ്ക്കും നാഗരാജു എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പോലീസ് മേധാവി സര്‍ക്കലുറും പുറത്തിറക്കി. സര്‍ക്കാര്‍ പരിപാടികളില്‍ അധികാര പരിധിയിലുള്ള ഉദ്യോഗസ്ഥരെല്ലാം ക്ഷണം കിട്ടിയാല്‍ പങ്കെടുക്കണമെന്നതായിരുന്നു അത്. പിന്നാലെയാണ് നാഗരാജുവിനെ മാറ്റുന്നത്.

പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡി ഡോ.സഞ്ജീബ് കുമാര്‍ പട്‌ജോഷിയെ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയായും നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജുവാണു കോര്‍പറേഷന്റെ പുതിയ സിഎംഡി. ദക്ഷിണ മേഖലാ ഐജി സ്പര്‍ജന്‍കുമാറിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ചുമതല നല്‍കി. മുന്‍പും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സ്പര്‍ജന്‍കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ മേഖലാ ഐജിയുടെ ചുമതലയ്ക്കു പുറമേയാണ് അധിക ചുമതല കൂടി നല്‍കിയത്.

മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് നാഗരാജു എത്താത്തത് മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. മുമ്പ് സര്‍ക്കാരിന്റെ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പണത്തിനും നാഗരാജു എത്തിയിരുന്നില്ല. സേനയിലെ ഏറ്റവും കഴിവുള്ള ഉദ്യോഗസ്ഥനായാണ് നാഗരാജുവിനെ കണക്കാക്കുന്നത്. എന്നാല്‍ അച്ചടക്ക ലംഘനത്തിന് സമാനമാണ് മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താത്തതെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു. അങ്ങനെയാണ് മാറ്റം വരുന്നത്. ഇതിനൊപ്പം ചെറിയ മാറ്റങ്ങളും ഐപിഎസ് തലത്തില്‍ സര്‍്ക്കാര്‍ വരുത്തുകയായിരുന്നു. നാഗരാജുവിനെ മാറ്റുന്നത് പ്രതികാര നടപടിയാണെന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനായിരുന്നു ഇതെല്ലാം.

മനുഷ്യാവകാശ കമ്മിഷന്‍ ഐജി പി.പ്രകാശിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയാക്കി. അവധി കഴിഞ്ഞു തിരികെയെത്തിയ എസ്.സതീഷ് ബിനോയ്ക്ക് പൊലീസ് ആസ്ഥാനത്തു ഭരണവിഭാഗം ഡിഐജിയായി നിയമനം നല്‍കി. തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകനു സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചില്‍ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് എസ്പിയായി നിയമനം നല്‍കി. തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സ്ഥലം മാറ്റപ്പെട്ടശേഷം നിയമനം നല്‍കിയിരുന്നില്ല. സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എസ്പി സി.ബാസ്റ്റിന്‍ ബാബുവിനെ വനിതാശിശു സെല്‍ ഐജിയായും നിയമിച്ചു.

മുതിര്‍ന്ന 10 ഡിവൈഎസ്പിമാര്‍ക്കു നോണ്‍ ഐപിഎസ് വിഭാഗത്തില്‍ എസ്പിമാരായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. പോലീസ് സേനയിലെ അതൃപ്തി തിരിച്ചറിഞ്ഞാണ് സ്ഥാനക്കയറ്റം. ഇതോടെ സേനയിലെ എല്ലാ തലത്തിലും പ്രെമോഷന്‍ സാധ്യത വരും. നോണ്‍ ഐപിഎസ് വിഭാഗത്തിലെ അഞ്ച് എസ്പിമാരെ സ്ഥലം മാറ്റുകയും ചെയ്തു.

പുതിയ എസ്പിമാരും നിയമനം ലഭിച്ച യൂണിറ്റും: പ്രദീപ് എന്‍. വെയില്‍സ് സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ, എം.കെ.സുല്‍ഫിക്കര്‍ ട്രാഫിക് സൗത്ത് സോണ്‍, കെ.അശോക് കുമാര്‍ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ തിരുവനന്തപുരം, ബി.കൃഷ്ണകുമാര്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് സെക്യൂരിറ്റി, കെ.ബിജുമോന്‍ വിജിലന്‍സ് കോഴിക്കോട് റേഞ്ച്, വി.ശ്യാംകുമാര്‍ ക്രൈംബ്രാഞ്ച് കൊല്ലംപത്തനംതിട്ട, ആര്‍.പ്രതാപന്‍നായര്‍ സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഇന്റലിജന്‍സ്, ബിജു കെ.സ്റ്റീഫന്‍ ക്രൈംബ്രാഞ്ച് ഇടുക്കി, ജെ.സലിംകുമാര്‍ ലോകായുക്ത, വി.സുഗതന്‍ ക്രൈംഅഡ്മിനിസ്‌ട്രേഷന്‍ കൊച്ചി സിറ്റി.

സ്ഥലംമാറ്റപ്പെട്ടവരും നിയമനം ലഭിച്ച യൂണിറ്റും: പ്രജീഷ് തോട്ടത്തില്‍ ക്രൈംബ്രാഞ്ച് കണ്ണൂര്‍-കാസര്‍കോട്, എന്‍.രാജന്‍ കെഎസ്ഇബി വിജിലന്‍സ് ഓഫിസര്‍, എസ്.സുരേഷ്‌കുമാര്‍ വിജിലന്‍സ് കോട്ടയം റേഞ്ച്, ബിജോ അലക്‌സാണ്ടര്‍ മനുഷ്യാവകാശ കമ്മിഷന്‍, എ.യു.സുനില്‍കുമാര്‍ അസി.ഡയറക്ടര്‍ (ട്രെയിനിങ്) കേരള പൊലീസ് അക്കാദമി.