ബാങ്കോക്ക്: ആകാശ ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി ബാങ്കോക്കില്‍ ഇറക്കേണ്ടി വന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 140 ലേറെ യാത്രക്കാരും ജീവനക്കാരും ബുധനാഴ്ച രാവിലെ സിംഗപ്പൂരിലെത്തി. പകരം ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ വിമാനത്തിലാണ് യാത്രക്കാരെ സിംഗപ്പൂരില്‍ എത്തിച്ചത്. കുറച്ചുയാത്രക്കാര്‍ ബാങ്കോക്കിലെ ആശുപത്രികളില്‍ ചികിത്സയിലാണ്.

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രാമധ്യേയാണ് ബോയിങ് 777-300 ഇആര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. ഒരു യാത്രക്കാരന്‍ മരിക്കുകയും എഴുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ പരസ്യമായി ക്ഷമാപണം നടത്തി. എസ്‌ക്യു 321 വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദനയില്‍ ഖേദിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോ ചൂന്‍ ഫോങ് പറഞ്ഞു.

"സിംഗപ്പൂര്‍ എയര്‍ലൈന്‍സിനു വേണ്ടി, മരിച്ചയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. എസ്‌ക്യു 321 വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദനയില്‍ ഖേദിക്കുന്നു. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പ്രതിജ്ഞാബദ്ധമാണ്. അന്വേഷണത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങള്‍ പൂര്‍ണമായും സഹകരിക്കും" ഗോ ചൂന്‍ ഫോങ് പറഞ്ഞു.

ആകാശച്ചുഴിയില്‍ പെട്ടതോടെ ഒരുമുന്നറിയിപ്പും വരും മുമ്പേയാണ് വിമാനം പൊടുന്നനെ കുലുങ്ങുകയും താഴുകയും ചെയ്തതെന്ന് മലേഷ്യയില്‍ വിദ്യാര്‍ത്ഥിയായ അസ്മിര്‍ പറഞ്ഞു. സീറ്റ് ബല്‍റ്റ് ധരിക്കാത്ത യാത്രക്കാര്‍ സീലിങ്ങില്‍ പോയി ഇടിച്ചു. സീലിങ്ങില്‍ തല ഇടിച്ചാണ് പലര്‍ക്കും പരിക്ക് പറ്റിയത്. ചിലരുടെ തല ബാഗേജ് ക്യാബിനുകളിലും ലൈറ്റുകളിലും മറ്റും പോയി ഇടിച്ചു.

'തലയില്‍ മുറിവുപറ്റിയവരെയും, ചെവിയില്‍ നിന്ന് ചോര ഒലിക്കുന്നവരെയും കണ്ടു. വിമാനം കുലുക്കത്തോടെ, താഴേക്ക് പതിച്ചപ്പോള്‍ കൂട്ടനിലവിളി ഉയര്‍ന്നു', ബ്രിട്ടീഷ് യാത്രക്കാരമായ ആന്‍ഡ്രൂ ഡേവിസ് ബിബിയോട് വിവരിച്ചു. 'ഞാന്‍ ആകെ കോഫിയില്‍ കുതിര്‍ന്നു. കടുത്ത കുലുക്കമാണ് അനുഭവപ്പെട്ടത്. തല സീലിങ്ങില്‍ പോയി ഇടിച്ചതിനെ തുടര്‍ന്ന് വേദന കൊണ്ട് പുളയുകയായിരുന്ന യാത്രക്കാരിയെ താന്‍ സഹായിച്ചെന്നും ആന്‍ഡ്രു പറഞ്ഞു.

വിമാനം പൊടുന്നനെ താഴോട്ട് കൂപ്പുകുത്തിയപ്പോള്‍ മുന്നറിയിപ്പ് ഒന്നും ഉണ്ടായില്ലെന്ന് മറ്റൊരു യാത്രക്കാരനായ ജെറി പറഞ്ഞു. ' ഞാനും ഭാര്യയും ആ കുഴമറിച്ചിലില്‍ പെട്ട് സീലിങ്ങില്‍ പോയി ഇടിച്ചു. വിമാനത്തില്‍ നടക്കുകയായിരുന്ന ചിലര്‍ പലവട്ടം കരണം മറിഞ്ഞ് വീണു, 68 കാരനായ ജെറി പറഞ്ഞു.

മ്യാന്മാറിന് മുകളില്‍ വച്ച് 37,000 അടി ഉയരെ ഒരു മിനിറ്റിലേറെ നേരത്തേക്കാണ് വിമാനം ആടിയുലഞ്ഞതെന്ന് ഏവിയേഷന്‍ ട്രാക്കിങ് സര്‍വീസായ ഫ്ളൈറ്റ് ഡാറ്റ 24 വിശകലനം ചെയ്തു. വിമാനയാത്രയ്ക്കിടെ ആകാശച്ചുഴി എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതാണ ഉചിതം, അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കി.