കൊച്ചി: സംസ്ഥാനത്ത് യാതൊരു നിയന്ത്രണവും ഇല്ലായെ മദ്യഉപയോഗം വർധിക്കുയാണ്. പുതുക്കിയ മദ്യനയത്തെ കുറിച്ചുള്ള വിവരങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കുമ്പോഴും ഇപ്പോഴത്തെ മദ്യപാന കണക്കുകൾ ഞെട്ടിക്കുന്നതാണ്. സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്ന വിമർശനം ഉയരുമ്പോൾ, ഞെട്ടിച്ച് സംസ്ഥാനത്തെ മദ്യഉപഭോഗ കണക്കുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിറ്റഴിച്ചത് 31,912 കോടിയുടെ വിദേശമദ്യമാണെന്ന് ബിവറേജസ് കോർപറേഷൻ വ്യക്തമാക്കുന്നു.

ഈ കാലയളവിൽതന്നെ 3050.44 കോടിയുടെ ബിയറും വൈനും വിറ്റഴിച്ചിട്ടുണ്ട്. അതായത് വിദേശമദ്യവും ബിയറും വൈനുമായി 34,962.44 കോടിയുടെ മദ്യമാണ് മലയാളികളും കേരളത്തിലെത്തിയ മറ്റുള്ളവരും ചേർന്ന് ബിവറേജസ് വഴി കുടിച്ചുതീർത്തത്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസ് വിവരാവകാശ നിയമപ്രകാരം ബിവറേജസ് കോർപറേഷൻ നൽകിയ അപേക്ഷയിലെ മറുപടിയിലാണ് ഈ കണക്കുകളുള്ളത്.

ഇതുപ്രകാരം പ്രതിദിനം ആറ് ലക്ഷം ലിറ്റർ മദ്യം കേരളത്തിൽ വാങ്ങി ഉപയോഗിക്കുന്നുണ്ട്. അതായത് ഏകദേശം 50 കോടിയുടെ മദ്യം. 24 മാസംകൊണ്ട് ഈ ഇനത്തിൽ സർക്കാറിന് നികുതിയായി ലഭിച്ച വരുമാനം 24,540 കോടിയാണ്. പ്രതിമാസനികുതി വരുമാനം 1023 കോടിയും.

മദ്യപാനത്തിന് കൂടുതൽ അവസരങ്ങൾ തുറക്കുന്ന സർക്കാർതന്നെ 2022 സെപ്റ്റംബർവരെ ലഹരി വിരുദ്ധ പദ്ധതിയായ വിമുക്തിക്കുവേണ്ടി 44 കോടി ചെലവഴിച്ചിട്ടുമുണ്ട്. എന്നിട്ടും ജനങ്ങളുടെ മദ്യപാന ആസക്തിയിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015-16 മുതൽ 2018-19വരെ ബിവറേജസ് കോർപറേഷൻ ലാഭത്തിലാണ് പ്രവർത്തിച്ചിരുന്നത്.

2021 മെയ്‌ മുതൽ 2023 മെയ്‌ വരെ സംസ്ഥാനത്ത് വിറ്റത് 41,68,60,913 ലിറ്റർ വിദേശമദ്യമാണ്. അതായത് ശരാശരി ആറ് ലക്ഷത്തോളം ലിറ്റർ മദ്യം ദിവസവും വിൽക്കുന്നു. ഇക്കാലയളവിൽ 16,67,26,621 ലിറ്റർ ബിയറും വൈനും വിറ്റുപോയി. ശരാശരി രണ്ടുലക്ഷത്തിലധികം ലിറ്റർ ബിയറും വൈനും പ്രതിദിനം ഉപയോഗിക്കുന്നുവെന്ന് വ്യക്തമാകും.

അതേസമയം മദ്യവിൽപ്പന ഇങ്ങനെ നടക്കുമ്പോഴും 2019-20 സാമ്പത്തികവർഷം ബെവ്കോ നഷ്ടത്തിലായിരുന്നെന്നും മറുപടിയിൽ പറയുന്നു. എന്നാൽ, ഈ നഷ്ടത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കോവിഡ് കാലത്താണ് നഷ്ടം ഉണ്ടായതെന്ന് മനസ്സിലാകും.