പത്തനംതിട്ട: കാപ്പ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ സിപിഎമ്മില്‍ ചേര്‍ന്നു. സ്വീകരണത്തിന് നേതൃത്വം നല്‍കിയത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് സിപിഎം അംഗത്വം കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ശരണ്‍ ചന്ദ്രനെതിരേ കാപ്പയ്ക്ക് ചുമത്തിയിരുന്നു. എന്നാല്‍, നാടു കടത്തിയില്ല പകരം കാപ്പ 15(3) പ്രകാരം താക്കീത് നല്‍കി വിട്ടു. ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിന് ശേഷം പത്തനംതിട്ട സ്റ്റേഷനിലെ ഒരു 308 കേസില്‍ ഇയാള്‍ പ്രതിയായി. ഇതോടെ കാപ്പ ലംഘിച്ചുവെന്ന പേരില്‍ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശരണിനെ കോടതിക്ക് പുറത്തു വച്ചു തന്നെ പത്തനംതിട്ടയിലെ 308 കേസില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജൂണ്‍ 23 നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ശരണ്‍ ബിജെപി അനുഭാവിയായിരുന്നു. ഇന്ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ക്ക് സിപിഎം അംഗത്വം കൊടുത്തത്. മന്ത്രി വീണാ ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പുതുതായി വന്നവര്‍ക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിലും പ്രചരിക്കുന്നുണ്ട്. ക്രിമിനല്‍ കേസിലെ പ്രതിക്ക് അംഗത്വം കൊടുക്കുന്ന പരിപാടിയില്‍ മന്ത്രി തന്നെ നേരിട്ട് എത്തിയത് വിവാദമായിട്ടുണ്ട്.