കോട്ടയം: മറിയപ്പള്ളിയിൽ മണ്ണിനടിയിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി സുശാന്തിനെയാണ് രക്ഷപ്പെടുത്തിയത്. രണ്ടേകാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്. സുശാന്തിന്റെ കാലിന് ചെറിയ പരിക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ രാവിലെ അപകടം.പൊലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടം നടക്കുമ്പോൾ നാല് തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. മണ്ണിടിഞ്ഞപ്പോൾ മൂന്ന് പേർ ഓടിമാറുകയായിരുന്നു.

ആശങ്കയുടെ രണ്ടേകാൽ മണിക്കൂറുകൾക്കൊടുവിലാണ് സുശാന്തിന് കൂടുതൽ അപകടമില്ലാതെ പുറത്തെടുക്കാൻ സാധിച്ചത്.രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. മറിയപ്പള്ളിക്ക് സമീപം മടത്തുകാവൂർ ക്ഷേത്രത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് സംഭവമുണ്ടായത്. ഇവിടെ മൺതിട്ട നിർമ്മാണം പുരോഗമിക്കുകയായിരുന്നു. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ജോലി ചെയ്തിരുന്നത്.

പ്രവൃത്തി പുരോഗമിക്കുന്നതിനിടെ മണ്ണ് ഇടിയുകയായിരുന്നു.രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണ് നിഷാന്ത് കൂടുതൽ ആഴത്തിലേക്ക് പോകുകയായിരുന്നു.ഫയർഫോഴ്‌സും പൊലീസുമെത്തി നടത്തിയ രക്ഷാ ശ്രമത്തെ തുടർന്ന് നിഷാന്തിന്റെ അരഭാഗത്തിന് മുകളിൽ വരെ ഉള്ള ഭാഗത്തെ മണ്ണ് പൂർണമായും നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കാനുള്ള ശ്രമം നടത്തിയത്.

കൂടുതൽ മണ്ണ് ഇടിയാനുള്ള സാഹചര്യം കണക്കിലെടുത്ത് അതീവ ശ്രദ്ധയോടെ ആണ് മണ്ണ് നീക്കിയത്.രക്ഷാ പ്രവർത്തകരോട് സംസാരിക്കുന്ന അവസ്ഥയിലായി സുശാന്ത്. മണ്ണിനടിയിൽ കിടന്ന സമയം ഓക്‌സിജൻ നൽകിയിരുന്നു.ഡോക്ടർമാരടക്കം വിപുലമായ മെഡിക്കൽ സംവിധാനങ്ങളാണ് സുശാന്തിനെ രക്ഷപ്പെടുത്തിയ ഉടൻ ആശുപത്രിയിലേക്ക് മാറ്റുന്നതിന് തയാറായി നിന്നത്.