തിരുവനന്തപുരം: ഇനി ഓണ്‍ലൈന്‍ വഴി മദ്യവും വീട്ടുപടിക്കലെത്തിയേക്കും.ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.കേരളമടക്കം 7 സംസ്ഥാനങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.കേരളത്തെ സംബന്ധിച്ച് ഫുഡ് ഡെലിവറി പ്ലാറ്റുഫോമുകളുടെ നിര്‍ദ്ദേശത്തിനൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനമാകും നിര്‍ണ്ണായകമാകുക.

ബിയര്‍, വൈന്‍ തുടങ്ങിയ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ ഡെലിവറി ഉടന്‍തന്നെ ആരംഭിക്കുമെന്നാണ് സൂചന. കേരളം, ന്യൂഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകള്‍ നടത്തുന്നുണ്ടെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകളെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു." വലിയ നഗരങ്ങളില്‍ താമസമാക്കിയവര്‍, ഭക്ഷണത്തോടൊപ്പം മിതമായ രീതിയില്‍ മദ്യം കഴിക്കുന്ന ആളുകള്‍, പരമ്പരാഗത മദ്യവില്‍പ്പന ശാലകളില്‍ നിന്നും കടകളില്‍ നിന്നും മദ്യം വാങ്ങുന്നത് അസുഖകരമായ അനുഭവം ആയി കരുതുന്ന സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്,' എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ ഒരു എക്സിക്യുട്ടീവ് വ്യക്തമാക്കി".

പദ്ധതി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് അഭിപ്രായം തേടിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു"ഇത്തരം ഓണ്‍ലൈന്‍ മോഡലുകള്‍ എന്‍ഡ്-ടു-എന്‍ഡ് ട്രാന്‍സാക്ഷന്‍ റെക്കോര്‍ഡുകള്‍, വാങ്ങുന്നയാളുടെ പ്രായം, മറ്റ് പരിധികള്‍ എന്നിവ ഉറപ്പാക്കുന്നു. സമയക്രമം, ഡ്രൈ ഡേ, സോണല്‍ ഡെലിവറി ഗാര്‍ഡ്‌റെയിലുകള്‍ എന്നിവ പാലിക്കുന്നതും ഉറപ്പാക്കുന്നു,' സ്വിഗ്ഗിയിലെ കോര്‍പ്പറേറ്റ് കാര്യങ്ങളുടെ വൈസ് പ്രസിഡന്റ് ഡിങ്കര്‍ വസിഷ് വ്യക്തമാക്കുന്നു".നിലവില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യാന്‍ അനുമതിയുണ്ട്.സ്വിഗ്ഗിയും സ്പെന്‍സെഴ്സ് റീട്ടയിലുമാണ് പശ്ചിമ ബംഗാളില്‍ മദ്യം ഡെലിവറി ചെയ്യുന്നത്.

കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയുടെ ഗുണദോഷങ്ങള്‍ പ്ലാറ്റ്‌ഫോമുകള്‍ പരിശോധിക്കുകയാണെന്നും എക്‌സിക്യൂട്ടീവുകള്‍ വ്യക്തമാക്കി.മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളില്‍ കോവിഡ് -19 ലോക്ക്ഡൗണ്‍ സമയത്ത് നിയന്ത്രണങ്ങളോടെ താല്‍ക്കാലികമായി മദ്യവിതരണം അനുവദിച്ചിരുന്നു.എന്നാല്‍ പിന്നീട് ഇത് നിര്‍ത്തലാക്കിയിരുന്നു.എങ്കിലും ചില പ്രാദേശിക ഓണ്‍ലൈനുകളില്‍ വഴി ഇപ്പോഴും ഇവിടങ്ങളില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈന്‍ ഡെലിവറികള്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും വില്‍പ്പനയില്‍ 20-30 ശതമാനം വര്‍ധനവിന് കാരണമായതായി റീട്ടെയില്‍ വ്യവസായ എക്സിക്യൂട്ടീവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.മദ്യത്തിന്റെ ഓണ്‍ലൈന്‍ ഹോം ഡെലിവറി പ്രാപ്തമാക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഉപഭോക്തൃ സൗകര്യം വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും സാധിക്കുമെന്ന് പബ് ശൃംഖലയായ ബിയര്‍ കഫേയുടെ ചീഫ് എക്സിക്യൂട്ടീവ് രാഹുല്‍ സിങ് എക്കണോമിക് ടൈംസിനോട് പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ആഗോള പ്രവണതകള്‍ക്കൊപ്പം ഉത്തരവാദിത്തവും നിയന്ത്രിതവുമായ മദ്യവിതരണം ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.കഴിഞ്ഞദിവസം ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്‌ഫോം ഫീസ് 20 ശതമാനം ഉയര്‍ത്തിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നത്.