ജോഹന്നാസ് ബർഗ്: ഒരൊറ്റയഴ്‌ച്ചകൊണ്ട് ദക്ഷിണാഫ്രിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചത് 403 ശതമാനത്തോളം. ഇതോടെ ഓമ്രിക്കോൺ എന്ന വകഭേദത്തിന് അതിവ്യാപനശേഷി ഉണ്ടെന്ന കാര്യം ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ആളുകളോട് എത്രയും പെട്ടെന്ന് വാക്സിൻ എടുക്കുവാനും ഫേസ് മാസ്‌ക് നിർബന്ധമായി ഉപയോഗിക്കുവാനും നിർദ്ദേശിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കൻ ആരോഗ്യവകുപ്പ് രംഗത്തെത്തി. വളരെ കുറഞ്ഞ വ്യാപന നിരക്കുണ്ടായിരുന്ന അഫ്രിക്കയെ വെറും രണ്ടാഴ്‌ച്ചകൊണ്ടാണ് ഉയർന്ന കോവിഡ് വ്യാപന നിരക്കുള്ള രാജ്യമാക്കി ഓമ്രിക്കോൺ മാറ്റിയത്.

ഇന്നലെ 4,473 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊട്ടു മുൻപത്തെ ദിവസത്തേക്കാൾ 92 ശതമാനം കൂടുതലാണിത്. എന്നാൽ, ഈ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയെത്തിയ രോഗികളിൽ ബഹുഭൂരിപക്ഷവും വാക്സിൻ എടുക്കാത്തവരാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,664 രോഗപരിശോധനകളാണ് ദക്ഷിണാഫ്രിക്കയിൽ നടത്തിയത്. അതിൽ 10 ശതമാനത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടേ എണ്ണം ഇപ്പോഴും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും അതിലുണ്ടാകുന്ന വർദ്ധനവിന്റെ വേഗതയാണ് ആശങ്കപ്പെടുത്തുന്നത്. പ്രെട്ടോറിയയിൽ നടന്ന ഒരു സ്റ്റുഡന്റ് പാർട്ടിക്ക് ശേഷമാണ് ഇപ്പോൾ പെട്ടെന്ന് ഈ വർദ്ധനവ് ഉണ്ടായതെന്ന് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം, പ്രത്യേകിച്ച് ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചവരുടെ എണ്ണ വളരെ കൂടുതലാണെന്ന് അധികൃതർ പറയുന്നു. ഈ നഗരം ഉൾപ്പെടുന്ന ഗ്ഗൊട്ടെങ്ങ് പ്രവിശ്യയിലാണ് രോഗവ്യാപന തോതിൽ കുതിച്ചുചാട്ടം ഉണ്ടാകുന്നതും.

വാക്സിൻ എടുക്കാത്തവർക്കാണ് പുതിയ വകഭേദം ബാധിച്ചാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരിക എന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് കമ്മ്യുണക്കബിൾ ഡിസീസസിലെ ഡോം വാസില ജാസാറ്റ് പറയുന്നത് വാക്സിൻ എടുക്കാത്തവർ ഗുരുതരമായ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നു എന്നാണ് . അതുപോലെ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളേയും ഈ വൈറസ് അധികമായി ബാധിക്കുന്നുണ്ടെന്ന് ഡോ. ജാസാറ്റ് പറയുന്നു. ഇന്നലെ 21 കോവിഡ് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്കയിലെ മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 89,843 ആയി ഉയർന്നു.

ഇപ്പോൾ കോവിഡ് ബാധിക്കുന്നത് പ്രധാനമായും യുവാക്കളേയാണ്. ഇത് വൃദ്ധരിലേക്ക് പടരാൻ തുടങ്ങിയാൽ സ്ഥിതിഗതികൾ അതീവ ഭീകരമാകുമെന്നാണ് വിദഗ്ദർ പറയുന്നത്. വാക്സിനേഷൻ നിരക്കും ദക്ഷിണാഫ്രിക്കയിൽ വളരെ കുറവാണ് ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് കേപ് ടൗൺ, ജോഹന്നസ്ബെർഗിലെ യൂണിവേഴ്സിറ്റി വിറ്റ്‌വാട്ടർസാൻഡ്, യൂണിവേഴ്സിറ്റി ഓഫ് ഫ്രീ സ്റ്റേറ്റ് എന്നീ മൂന്ന് സർവ്വകലാശാലകൾ, അടുത്തവർഷം മുതൽ ക്ലാസ്സുകളിൽ ഹാജരാകാൻ വിദ്യാർത്ഥികൾക്ക് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്.

ആളുകൾ വാക്സിൻ എടുക്കാൻ തയ്യാറായി മുന്നോട്ട് വരുന്നില്ല എന്നതാണ് വാക്സിൻ നിരക്ക് കുറയാൻ കാരണം. ആവശ്യത്തിലധികം സ്റ്റോക്ക് ഉള്ളതിനാൽ കഴിഞ്ഞ ദിവസം ഫൈസറിനോടും ജോൺസൻ ആൻഡ് ജോണസനോടും വാക്സിന്റെ അടുത്ത ഡെലിവറി വൈകിപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എല്ലാവർക്കും നിർബന്ധിത വാക്സിനേഷൻ എന്ന നിയമം നടപ്പിലാക്കണമെന്ന് വാദിക്കുന്നവരും ദക്ഷിണാഫ്രിക്കയിലുണ്ട്.