കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ വീണ്ടും മുതിർന്ന നേതാവ് പി.പി മുകുന്ദൻ. ഭരണ സാധ്യത ഇല്ലാഞ്ഞിട്ടും കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നത് അനാവശ്യ ചർച്ചയ്ക്ക് ഇടവരുത്തിയെന്ന് പി.പി മുകുന്ദൻ പരിഹസിച്ചു. 'ഉന്നത ചിന്ത വേണമെന്ന് പറയും പോലെ ഉന്നതത്തിൽ പോകാനായിരിക്കാം സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. സൗകര്യങ്ങൾ കൂടുന്ന സമയത്ത് നേതാക്കൾ വന്ന വഴി മറക്കരുതെന്നനം മുകുന്ദൻ പറഞ്ഞു.

സിപിഎം-ബിജെപി ഒത്തുകളിയുണ്ടെന്ന ബാലശങ്കറിന്റെ ആരോപണം പാർട്ടി ഗൗരവമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത സ്ഥാനത്തിരിക്കുന്ന ബാലശങ്കർ വെറുതെ ആരോപണം ഉന്നയിക്കുമെന്ന് താൻ കരുതുന്നില്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. 'സുരേന്ദ്രൻ വിജയയാത്ര വീടിന്റെ തൊട്ടടുത്ത് വന്നിട്ടും തന്നോടൊരു വാക്ക് പറഞ്ഞില്ല. പ്രവർത്തകരുടെ ശാപം ഏൽക്കേണ്ടി വരുന്ന പാർട്ടിയായി ബിജെപി മാറരുത്', മുകുന്ദൻ പറഞ്ഞു.

ബിജെപിയുടെ വിജയ യാത്രയെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'തൊട്ടടുത്ത് ഇരുട്ടിയിലാണ് പരിപാടി നടത്തിയത്. ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് ആർക്കെങ്കിലും പറയാമായിരുന്നു. വരണമെന്നും. സ്റ്റേജിൽ ഇരുത്തണ്ട. ദീർഘകാലം സംഘടനാ സെക്രട്ടറിയായി പ്രവർത്തിച്ച ആളല്ലേ ഞാൻ'. സംസ്ഥാാനാധ്യക്ഷൻ എന്ന നിലയിലുള്ള കെ സുരേന്ദ്രന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ, 'ത്യാഗത്തിന്റെ വഴിയിൽനിന്നും ഭോഗത്തിലേക്ക് പോകരുത് എന്നൊരു അപേക്ഷയുണ്ട്. പ്രവർത്തന ശൈലിയിൽ അടിമുതൽ മുടി വരെ മാറ്റം വരുത്തണം. ലീഗിന്റെ കാര്യത്തിലും ഇ ശ്രീധരനെ മുഖ്യമന്ത്രിയാക്കാം എന്നും പറയുകയും തിരുത്തകയും ചെയ്തു. എന്തിനാണ് ഇങ്ങനെ ആലോചനകളില്ലാതെ പറയുന്നത്? 'സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണംകെട്ടു നടക്കുന്നതു ചിലർ' എന്ന പാട്ടുകേട്ടിട്ടില്ലേ'.

ബിജെപിയും സിപിഐഎമ്മും തമ്മിൽ ധാരണകളുണ്ടെന്ന ബാലശങ്കറിന്റെ ആരോപണം പാർട്ടി ഗൗരവത്തോടെ അന്വേഷിക്കണമെന്നും പിപി മുകുന്ദൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ ഉയർന്ന സ്ഥാനത്തിരിക്കുന്ന ബാലശങ്കർ ബാലശങ്കർ വെറുതെ ആരോപണമുന്നയിക്കും എന്ന് തോന്നുന്നില്ല. ഇത് സംബന്ധിച്ച് അദ്ദേഹത്തിന് തെളിവുകൾ കിട്ടിയിട്ടുണ്ടാവും. കാരണം, കഴിഞ്ഞ ഒരു മാസമായി അദ്ദേഹം ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്നുണ്ട്. മിക്കവാറും എല്ലാവരുമായും ബന്ധപ്പെട്ടു എന്ന് അയാൾ പറയുന്നുണ്ട്. എന്തായാലും ആരോപണം സംബന്ധിച്ച് ആഭ്യന്തര അന്വേഷണം വേണമെന്നാണ് എന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഇന്നത്തെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് ഹെലികോപ്ടർ ഉപയോഗിക്കുന്നതെന്ന് കോഴിക്കോട് നോർത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ എം ടി രമേശ് പ്രതികരിച്ചിരുന്നു. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന കെ.സുരേന്ദ്രൻ ഇരുമണ്ഡലങ്ങളിലും രണ്ട് ദിവസങ്ങളുടെ ഇടവേളകളിൽ പ്രചാരണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രചാരണത്തിനായി പാർട്ടി ഹെലികോപ്റ്റർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അല്ലാതെ ഓടിയെത്താൻ കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.