മെസ്‌കിറ്റ്(ഡാലസ്): ഡാലസിൽ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോർ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവിൽ സാജൻ മാത്യൂസ് (സജി 56) ആണ് കൊല്ലപ്പെട്ടത്. അക്രമിയെക്കുറിച്ചുള്ള വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഡാലസ് കൗണ്ടിയിൽ മെസ്‌കിറ്റ് സിറ്റിയിലാണ് സാജന്റെ സ്ഥാപനം. ഉച്ചയ്ക്ക് 1.40 ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്‌പ്പുണ്ടായ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉടന് തന്നെ സാജനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാത്രി വൈകീട്ടും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.ഡാലസിലെ മലയാളി സമൂഹത്തിലാകെ സാജന്റെ മരണം ഞെട്ടലുണ്ടാക്കി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി നിരവധി മലയാളികളാണ് എത്തിയത്.ഡാലസ് പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ലാണ് കുവൈത്തിൽ നിന്ന് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമ ചർച്ച് അംഗമാണ്. മെസ്‌കിറ്റിൽ അടുത്തിടെയാണ് സുഹൃത്തുക്കളിൽ ചിലരുമായി ചേർന്ന് സാജൻ സൗന്ദര്യവർധക വസ്തുക്കളുടെ കട തുടങ്ങിയത്.