ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മോദി രാജ്യത്തോടായി സംസാരിക്കും എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. കോവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി എത്തുന്നത്.

അൺലോക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പരാമർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡ് വാക്സിനേഷൻ സംബന്ധിച്ചും പരാമർശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോൾ വിലയും സാമ്പത്തിക വളർച്ചയിലെ ഇടിവും അങ്ങനെ രാജ്യത്തെ പൊതുസ്ഥിതി കേന്ദ്രസർക്കാരിനെതിരായി നിൽക്കുന്ന ഒരു അന്തരീക്ഷമാണ് നിലവിൽ ഉള്ളത്.

ആർഎസ്എസിന്റെ മേൽനോട്ടത്തിൽ ബിജെപി നേതാക്കളുടെ പ്രത്യേക യോഗം ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്നിരുന്നു. യോഗത്തിനിടെ പലവം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മോദിയെ കാണുകയും ചെയ്തിരുന്നു. ജനവികാരം അനുകൂലമാക്കാൻ നടപടി വേണമെന്ന് ആർഎസ്എസ് ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്‌സീൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്‌സീനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കുംഎന്നാണ് സൂചന. വിദേശ വാക്‌സിനുകളെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നയത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ആഗോളതലത്തിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ച ഫൈസർ വാക്‌സീൻ ജൂലൈയിൽ ഇന്ത്യയിൽ എത്തുമെന്നും കമ്പനിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നുവെന്നുമുള്ള വാർത്തകളും ഇന്നു പുറത്തു വന്നിട്ടുണ്ട്.