ആലപ്പുഴ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച കൃപാസനം ധ്യാന കേന്ദ്രത്തിനെതിരെ പൊലീസ് കേസ്. കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുകയും ധ്യാനം നടത്തുകയും ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാവിലെ ആലപ്പുഴ എസ്‌പിക്ക് ലഭിച്ച ഒരു പരാതിയിൽ മാരാരിക്കുളം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ധ്യാന കേന്ദ്രത്തിൽ നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്നും ആളുകൾ കൂട്ടം കൂടുന്നുവെന്ന് കാണിച്ചായിരുന്നു ലഭിച്ച പരാതി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 50 ലധികം ആളുകൾ കൂട്ടം കൂടുകയും പ്രോട്ടോക്കോൾ ലംഘിച്ചെന്നും കണ്ടെത്തുകയായിരുന്നു. ഒത്തുകൂടിയ എല്ലാവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സർക്കാർ ഇളവുകൾ അനുവദിച്ചതോടെയാണ് കൃപാസനം കേന്ദ്രം തുറന്നു പ്രവർത്തനം ആരംഭിച്ചത്. കൊവിഡിന് മുമ്പ് കേരളത്തിന്റെ വ്യത്യസ്ത ജില്ലകളിൽ നിന്നായി കൃപാസനത്തിൽ എത്തിക്കൊണ്ടിരുന്നത്. പൗരാണിക രംഗ കലാപീഠം എന്ന പേരിൽ തീരദേശ പാരമ്പര്യ പൈതൃക കലകളുടെ പ്രോത്സാഹനത്തിനും പരിശീലനത്തിനുമായി 1989 ൽ ഡോ. ഫാ. വി.പി ജോസഫ് വലിയവീട്ടിൽ എന്ന വൈദികന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ കേന്ദ്രം പിന്നീട് ആത്മീയ കേന്ദ്രമായി മാറുകയായിരുന്നു.

രോഗങ്ങൾ ഭേദമാവാൻ, പരീക്ഷകളിൽ വിജയിക്കാൻ, വിവാഹങ്ങൾ നടക്കാൻ, ജോലി ലഭിക്കാൻ, സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് രക്ഷ നേടാൻ എന്നിങ്ങനെ പലവിധ ആവശ്യങ്ങൾക്കായി വിഭിന്ന ജാതി മത വിഭാഗങ്ങളിൽ നിന്ന് ആളുകൾ കൃപാസനത്തിൽ എത്താറുണ്ടായിരുന്നു. കൃപാസനം വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ വാങ്ങി അതുപ്രകാരം പ്രാർത്ഥനയോടെ ഉടമ്പടി ചെയ്താൽ ഏതൊരാളുടെയും ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുമെന്നതായിരുന്നു കൃപാസനം തലവൻ ഫാ. വി.പി ജോസഫിന്റെ പ്രചാരണം.