പാരീസ്: ജനാധിപത്യം, പൗരാവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം എന്നിവക്കൊക്കെവേണ്ടി ലോക ജനത നടത്തിയ വന്‍ പോരാട്ടങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുത്ത രാഷ്ട്രമായിരുന്നു ഫ്രാന്‍സ്. ഫ്രഞ്ച് വിപ്ലവം തൊട്ടുള്ള കാര്യങ്ങള്‍ നോക്കിയാല്‍, അക്കാര്യം വ്യക്തമാണ്. എന്നും ലിബറല്‍ ജനാധിപത്യത്തിന്റെയും, മാനവികതയുടെയും നാടായും, കലാകാരന്‍മ്മാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ കേന്ദ്രവുമായാണ് ഫ്രാന്‍സ് പരിഗണിക്കപ്പെട്ടിരക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ശക്തമായ മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തുന്ന തീവ്ര വലതുപക്ഷം ഫ്രാന്‍സിന്‍ വന്‍തോതില്‍ മുന്നേറ്റം നടത്തുകയാണ്. ലിബറല്‍ ഡെമോക്രാറ്റ് എന്ന് അറിയപ്പെടുന്ന, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനുപോലും, ഇവരുടെ പ്രചാരണത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ഇപ്പോഴിതാ മാക്രോണ്‍ രാജ്യത്തെ പാര്‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കയാണ്. യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ എതിരാളിയും തീവ്ര വലതുപക്ഷ പാര്‍ട്ടിയുമായ മറൈന്‍ ലെ പെന്നിന്റെ നാഷണല്‍ റാലി വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

മാക്രോണിന്റെ പാര്‍ട്ടിയേക്കാള്‍ ഇരട്ടിയിലധികം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 32 ശതമാനം വോട്ട് നേടി തീവ്രവലതുപക്ഷ പാര്‍ട്ടി മുന്നേറുകയാണ്.

ഫ്രാന്‍സ് ഇലക്ഷനിലേക്ക്

പാരീസ് ഒളിമ്പിക്സിന് മുമ്പ് രണ്ട് ഘട്ടമായാണ് ഫ്രാന്‍സില്‍ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂണ്‍30നും രണ്ടാം ഘട്ടം ജൂലൈ ഏഴിനും നടക്കുമെന്നും പാര്‍മെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ മാക്രോണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മാക്രോണ്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.

നേരത്തെ നാഷണല്‍ റാലിയുടെ 28 കാരനായ നേതാവ് ജോര്‍ദാന്‍ ബാര്‍ഡെല്ല, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു. പ്രസിഡന്റായി രണ്ടാം ടേമില്‍, രണ്ട് വര്‍ഷം മാത്രം തികയുന്ന മാക്രോണിന് നിലവില്‍ ഫ്രഞ്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണസംവിധാനത്തിന് ഭീഷണിയല്ലെങ്കിലും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസത്തെ ബാധിക്കും.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ സ്വാഗതം ചെത്തു തങ്ങള്‍ വോട്ടെടുപ്പിന് തയ്യാറാണെന്നും രാജ്യത്തിനകത്തേക്കുള്ള കൂട്ടകുടിയേറ്റം അവസാനിപ്പിക്കുമെന്നും മറൈന്‍ ലെ പെന്‍ വ്യക്തമാക്കി. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിനോട് രണ്ടുതവണ പരാജയപ്പെട്ട നേതാവാണ് പെന്‍. പൊടുന്നനെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്ചര്യമാണെങ്കിലും പ്രസിഡന്റ് മാക്രോണിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തത്.

പൊളിറ്റിക്കല്‍ ഇസ്ലാംകൊണ്ടുണ്ടായ വിനകള്‍

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങുള്ള രാജ്യമാണ് ഫ്രാന്‍സ്. ഫ്രഞ്ച് വിപ്ലവമാണ് സ്വാതന്ത്ര്യം, ജാനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. അവിടുന്ന് ഇങ്ങോട്ടും തീര്‍ത്തും മതേരമായാണ് ആ രാജ്യം മുന്നോട്ടുപോയത്. ഫ്രഞ്ച് കോളനികളായ അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള കുടിയേറ്റമാണ് ഫ്രാന്‍സിലെ മുസ്ലീം ജനസംഖ്യ ഉയര്‍ത്തിയത്. പ്രശസ്ത ഫുട്ബോളര്‍ സിന്‍ഡൈന്‍ സിദാന്റെ കുടുംബംവരെ അള്‍ജീരിയയില്‍നിന്ന വന്നവരാണ്. അനധികൃത കുടിയേറ്റക്കാര്‍ ആയിട്ടുപോലും അവരെ തിരിച്ചയക്കാതെ ആ രാജ്യം സ്വന്തം പൗരന്മാരായി സ്വാംശീകരിക്കയായിരുന്നു. എന്തിന്, സിറിയയില്‍നിന്നും അഫ്ഗാനില്‍നിന്നും വന്ന മുസ്ലീം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒറ്റ ഇസ്ലാമിക രാഷ്ട്രങ്ങള്‍പോലും മുന്നോട്ടുവന്നില്ല. അന്നും ഫ്രാന്‍സും, ജര്‍മ്മനിയും, സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളും അടങ്ങുന്ന യൂറോപ്പാണ്, മുസ്ലീം അഭയാര്‍ത്ഥികളെ സ്വകീരിച്ചത്.

എന്നാല്‍ ഫ്രാന്‍സിന്റെ മുസ്ലിം പ്രശ്നം ഉടലെടുക്കുന്നത് എണ്‍പതുകള്‍ മുതലാണ്. പ്പോഴേക്കും ഇസ്ലാമിക ജനസംഖ്യ ഒരു സമ്മര്‍ദഗ്രൂപ്പ് ആകാന്‍ തക്ക രീതിയില്‍ ഉയര്‍ന്നുവെന്നാണ് ഫ്രാന്‍സിലെ രാഷ്ട്രീയ ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ചാള്‍സ് ഗാവെ എഴുതുന്നത്. ഇസ്ലാമിക ജീവിതരീതി ഫ്രാന്‍സില്‍ പതുക്കെ പിടി മുറുക്കി കൊണ്ടിരുന്നു. ഇതോടെ പതുക്കെ സംഘര്‍ഷങ്ങളും വര്‍ധിച്ചു.

ഫ്രാന്‍സിലെ സ്‌കൂളുകളില്‍ ഒരു തരത്തിലുള്ള മതചിഹ്നങ്ങളും അനുവദിക്കില്ല. അതിനാല്‍ മതാധിഷ്ഠിതമായി ജീവിക്കാനാഗ്രഹിക്കുന്ന മുസ്ലിം കുടുംബങ്ങള്‍ ഭീമമായ ഫീസ് നല്‍കിയാണ് കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍, സാമൂഹികമായ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്ലാമിക സമൂഹത്തിന് പ്രാപ്തിയായെന്ന ഘട്ടമെത്തിയപ്പോള്‍ അവര്‍ കളത്തിനു വെളിയിലേക്ക് കാര്യങ്ങള്‍ കൊണ്ടു പോയി. 1989-ല്‍ പൊതുവിദ്യാലയത്തില്‍ കുട്ടികളെ ഹിജാബ് ധരിപ്പിച്ച് അയക്കാന്‍ തുടങ്ങി. സ്‌കൂള്‍ മേധാവികള്‍ ഈ കുട്ടികളെ പുറത്താക്കിത്തുടങ്ങി. മുസ്ലിം സമൂഹം ഇതിനെതിരെ കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു. പക്ഷെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ പുറത്താവുകയും കോടതി വഴി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.

അപകടരമായ ഈ പ്രവണത തിരിച്ചറിഞ്ഞ ഫ്രാന്‍സിലെ ഴാക് ഷിറാക് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ ധരിക്കുന്നതോ, പ്രദര്‍ശിപ്പിക്കുന്നതോ നിരോധിച്ച് നിയമം പാസാക്കി. ഹിജാബ്, കുരിശ്, യഹൂദത്തൊപ്പി തുടങ്ങിയവയെല്ലാം ഒറ്റയടിക്ക് നിരോധിച്ചു. അന്നു മുതല്‍ ഇസ്ലാമിക തീവ്രവാദകളുടെ ശത്രുപട്ടികയില്‍ ഫ്രാന്‍സ് വന്നു. ഇറാഖില്‍ ജോലി ചെയ്തിരുന്ന രണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ തട്ടിക്കൊണ്ടു പോയാണ് തുടക്കം. പിന്നീടിങ്ങോട്ട് സ്ഫോടനം, ചാവേര്‍ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെ ഫ്രഞ്ച് ജനത കടന്നു പോയി.

ഫ്രാന്‍സ് നിരന്തരം ഇസ്ലാമിക ഭീകരരുടെ ടാര്‍ജറ്റ് ആയി. ഫ്രാന്‍സിലെ നോര്‍മണ്ടി പ്രദേശത്തെ സെന്റ് എറ്റിയന്‍ ഡുറുവ്ര് പള്ളിയില്‍ ബലിയര്‍പ്പിച്ചുകൊണ്ടിരിക്കേയാണ് ഇസ്ലാമിക ഭീകരര്‍ പള്ളിക്കകത്തു കയറി 86 വയസ്സുകാരന്‍ ഫാ. ഷാക് ഹാമലിനെ കഴുത്തുറത്തു കൊന്നത് ലോകമാകെ ഭീതി പടര്‍ത്തി. അവര്‍ വൈദികനെ മുട്ടുകുത്തി നിറുത്തി അള്ളാഹുവിന്റെ നാമം വിളിച്ചുകൊണ്ടാണ് നിഷ്ഠൂരമായി വധിച്ചത്. കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന സിസ്റ്റേഴ്സിനും ഏതാനും ചില വിശ്വാസികള്‍ക്കും ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാരീസില്‍ മുഹമ്മദ് നബിയുടെ പേരില്‍ കാര്‍ട്ടൂണ്‍ ഇറക്കിയ ഷാര്‍ളി അബ്ദോ പത്രത്തിനെതിരെ നടത്തിയ ആക്രമണ പരമ്പരയുടെ ചുവടുപിടിച്ച് ധാരാളം അക്രമങ്ങള്‍ ഇതിനകം ഫ്രാന്‍സിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലും നടക്കുകയുണ്ടായി. അതിനുശേഷമാണ് സാവുമല്‍ പാറ്റിയെന്ന അധ്യാപകന്റെ കഴുത്തറത്ത് ഇസ്ലാമിസ്റ്റുകള്‍ കൊന്നത്. തുടര്‍ന്നും ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങള്‍ ഫ്രാന്‍സില്‍ ഉണ്ടായി.

തീവ്ര ലതുപക്ഷം വളരുന്നു

അതോടെ പൊളിറ്റിക്കല്‍ ഇസ്ലാമിന് തടയിടാന്‍ കടുത്ത നടപടികള്‍ മാക്രാണ്‍ സ്വീകരിച്ചു. രാജ്യത്തിന്് പുറമെനിന്നുള്ള മതപ്രബോധകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മദ്രസകളിലെ കരിക്കുലം സര്‍ക്കാര്‍ അറിയണമെന്ന് നിയമം വന്നു. ഹേറ്റ് സ്പീച്ച് നടത്തിയ ഇമാമുമാരെ നാടുകടത്തി. അതോടെ തുര്‍ക്കിയും, ഇറാനും അടക്കമുള്ള ഫ്രാന്‍സില്‍ ഇസ്ലാമോഫോബിയ ആരോപിച്ച് രംഗത്ത് എത്തി. ഒരുഘട്ടത്തില്‍ ഇസ്ലാം വേഴ്സസ് ഫ്രാന്‍സ് എന്ന രീതിയില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷേ അപ്പേഴേക്കും മാക്രോണിനെയും കടത്തിവെട്ടി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ, നാഷണല്‍ റാലി ഏറെ മുന്നോട്ട്പോയിരുന്നു. കടുത്ത മുസ്ലീം വിരുദ്ധതയും, കുടിയേറ്റ വിരുദ്ധതയുമാണ് ഇവരുടെ മുഖമുദ്ര. ഇസ്ലാമിക തീവ്രവാദ ആക്രമണം കടുത്തതോടെ ലിബറലായ ജനങ്ങള്‍പോലും വലതുപക്ഷത്ത് എത്തി. ഇനി അടുത്ത തെരഞ്ഞെടുപ്പില്‍ ഇമ്മാനുവേല്‍ മാക്രാണിന് അധികാരം കിട്ടുമോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

നമ്മുടെ ആം ആദ്മി പാര്‍ട്ടിയെയൊക്കെപ്പോലെ ഒരു പെട്ടെന്നുള്ള വളര്‍ച്ചയുടെ കഥയാണ് മാക്രാണിന്റെത്. എന്‍ മാര്‍ഷെ അഥവാ 'പോകാം മുന്നോട്ട്' എന്ന പേരില്‍ ഇമ്മാനുവേല്‍ മാക്രോണ്‍ എന്ന ചെറുപ്പക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ ഒറ്റവര്‍ഷം കൊണ്ട് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റിന്റെ കൊട്ടാരമായ എല്‍സെ പാലസിലെത്തുമെന്ന് ആരും കരുതിയില്ല. വെറും 39ാം വയസ്സിലാണ് അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റാവുന്നത്. ഫ്രാന്‍സ്വ ഒലോന്‍ദ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഇമ്മാനുവേല്‍ മാക്രോണ്‍ ആഗോളവല്‍ക്കരണത്തിന്റെയും തുറന്ന വിപണിയുടെയും വക്താവാണ്. യൂറാപ്യന്‍ യൂണിയന്‍ കൂടുതല്‍ ശക്തമാക്കണമെന്ന അഭിപ്രായക്കാരനായ അദ്ദേഹം തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ മറൈന്‍ ലെ പെന്‍ അവരുടെ നാഷണല്‍ റാലി പാര്‍ട്ടിയും ഇസ്ലാം ഭീതി ഉയര്‍ത്തി ഫ്രഞ്ച് ജനതയില്‍ ആഴത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. ഇനി മാക്രോണിന് ഒരു തിരിച്ചുവരവ് എഴുപ്പമല്ല എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ എഴുതുന്നത്.