രണ്ടു മൂന്ന് ദിവസങ്ങൾകൊണ്ട് യുക്രെയിൻ കീഴടക്കാമെന്ന് വ്യാമോഹിച്ച പുടിന് എല്ലാം കൈവിട്ട് പോയിരിക്കുന്നതായി ജനറൽ എസ് വി എസ് ടെലെഗ്രാം ചാനൽ പറയുന്നു. ഇനി അദ്ദേഹത്തിന്റെ മുൻപിൽ അവശേഷിക്കുന്നത് രണ്ട് വഴികൾ മാത്രമാണെന്ന് പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരിക്കുന്നതായും ചാനൽ പറയുന്നു. ഒന്നുകിൽ, പിടിച്ചെടുത്ത ഭഗങ്ങൾ എല്ലാം യുക്രെയിന് നൽകി നിരുപാധികം പിന്മാറുക, അല്ലെങ്കിൽ ആണവായുധം പ്രയോഗിക്കുക. ഇത് രണ്ടുമാണ് ഇനിയുള്ള വഴികളെന്ന് റാഷ്യൻ യുദ്ധ തന്ത്രജ്ഞർ വിലയിരുത്തുന്നതായും ചാനൽ പറയുന്നു.

റഷ്യൻ സൈനികരും, റഷ്യൻ പിന്തുണയുള്ള വിഘടനവാദികളും അതുപോലെ പുടിനെ പിന്തുണയ്ക്കുന്ന സ്വകാര്യ സേനാംഗങ്ങളും ഉൾപ്പടെ 65,000 പേരെ ഇതുവരെ റഷ്യയ്ക്ക് നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. അനാരോഗ്യത്താലും നിരാശയാലും ദുർബലനായ പുടിൻ തന്നെ യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള സന്നദ്ധത തന്റെ അടുത്ത വൃത്തങ്ങളെ അറിയിച്ചതായും ടെലെഗ്രാഫ് ചാനൽ പറയുന്നു. നിലവിലെ അധിനിവേശകാലത്ത് പിടിച്ചെടുത്ത മേഖലകൾ യുക്രെയിന് വിട്ടുകൊടുത്ത് സമാധാനം ഉറപ്പുവരുത്താൻ പുടിൻ ആഗ്രഹിക്കുന്നുവത്രെ!

അതേസമയം, യുക്രെയിനിൽ നിന്നും റഷ്യയ്ക്ക് നേരെ ഒരു പ്രത്യാക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കാമെന്ന് റഷ്യൻ പ്രതിരോധവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതായും ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അത്തരമൊരു നീക്കമുണ്ടായാൽ അത് പുടിന്റെ പദവിക്ക് തന്നെ കടുത്ത വെല്ലുവിളി ഉയർത്തും. കാൻസർ ഉൾപ്പടെയുള്ള നിരവധി രോഗങ്ങളാൽ തളർന്നിരിക്കുന്ന പുടിന് അധികം താമസിയാതെ യോഗങ്ങളിൽ പങ്കെടുക്കുവാൻ പോലുമാകാത്ത അവസ്ഥ വന്നു ചേരുമെന്നും അവർ പറയുന്നു.

അടുത്തിടെ ചില പ്രധാന ചടങ്ങുകളിൽ പുടിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരിന്നു, കോവിഡിന്റെ തിരിച്ചു വരവാണ് അതിനു കാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ചിലയിടങ്ങളിൽ പുടിന് പകരം അപരനെ ഉപയോഗിച്ചതായും ടെലെഗ്രാഫ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഏത് സന്ദർഭങ്ങളിലാണ് അത് ഉണ്ടായതെന്ന് അവർ വ്യക്തമാക്കുന്നില്ല. അതെസമയം, യുക്രെയിനിലെ പരാജയം മറച്ചു പിടിക്കാൻ, റഷ്യൻ വംശജർ ഏറെയുള്ള വടക്കൻ കസാഖ്സ്ഥാനിലും റഷ്യ ഒരു യുദ്ധമുഖം തുറന്നേക്കും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

ഇതുവരെയും റഷ്യ, അതിന്റെ പൂർണ്ണമായ സൈനിക ശക്തി വിനിയോഗിച്ചിട്ടില്ല എന്ന് വിലയിരുത്തുന്ന യുദ്ധതന്ത്രജ്ഞരും ഉണ്ട്. അങ്ങനെ വന്നാൽ അത് വലിയൊരു ദുരന്തത്തിൽ കലാശിച്ചേക്കും. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ അതിനു മുതിരാതെ ലുഹാൻസ്‌ക്, ഡോണ്ട്സ്‌ക് മേഖലകളും അതുപോലെ ഈ ആറുമാസത്തിനിടെ പിടിച്ചെടുത്ത ഖെർസൺ, സാപോറിസിയ, ഖാർകിവ് എന്നിവിടങ്ങളിലെ മേഖലകളും യുക്രെയിന് തിരിച്ചു നൽകി പിന്മാറാനായിരിക്കും പുടിൻ ശ്രമിക്കുക എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

ഏതായാലും, കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കും എന്ന സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുന്നത് റഷ്യൻ ഉന്നത വൃത്തങ്ങളിൽ കടുത്ത നിരാശ പടർത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, സേനയ്ക്ക് കടുത്ത നാശം വരുത്തിവെച്ച പുടിന്റെ തന്ത്രങ്ങളോട് സൈന്യാധിപന്മാർ പൊതുവേ അമർഷത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. സൈന്യത്തിന്റെ പരാജയത്തിന് പ്രധാന കാരണം പുടിന്റെ തെറ്റായ കണക്കുകൂട്ടലുകളും നീക്കങ്ങളുമാണെന്ന് അവർ വിശ്വസിക്കുന്നു. എന്നിരുന്നാലും പരാജയത്തിന് അവസാനം ഉത്തരവാദികളായി ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത് തങ്ങളായിരിക്കുമെന്നുംഅവർ മനസ്സിലാക്കുന്നു.

റഷ്യ അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് എത്രയും വേഗം ഒരു പരിഹാരം കണ്ടെത്തണമെന്ന് പുടിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവായ നിക്കോളായ് പാട്രുഷേവ് തന്നെ ആവശ്യപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. അല്ലാത്ത പക്ഷം യുക്രെയിൻ ഒരു പ്രത്യാക്രമണത്തിന് മുതിർന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ടത്രെ. ഒരു ഡസനോളം ജനറൽമാരേയും നൂറിലധികം കേണൽ-ലെഫ്റ്റനന്റ് കേണൽ മാരേയും ഇതിനോടകം റഷ്യക്ക് നഷ്ടപ്പെട്ടു എന്നതു തന്നെ യുദ്ധ തന്ത്രജ്ഞതയുടെ അഭാവമാണ് അടിവരയിടുന്നതെന്ന് പാശ്ചാത്യ യുദ്ധ നിരീക്ഷകർ വിലയിരുത്തുന്നു.