തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ചുമതല ഏറ്റെടുക്കും മുൻപ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ചുമതല നിർവഹിച്ചിരുന്ന എം എം ഹസന്റെ അസാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ.

അധ്യക്ഷന്റെ താൽക്കാലിക ചുമതലയിലിരിക്കെ എം എം ഹസൻ എടുത്ത ചില തീരുമാനങ്ങൾ ആലോചനയില്ലാതെയാണെന്ന് കെ സുധാകരൻ വിമർശനിച്ചു. എം എ ലത്തീഫിനെ തിരിച്ചെടുത്തതിനെതിരെ പരാതി കിട്ടിയെന്നും കെ സുധാകരൻ പറഞ്ഞു. പ്രമുഖ കോൺഗ്രസ് നേതാക്കളുടെ അസാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ.

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരന്റെ മടക്കം നീണ്ടത് വിവാദമായിരുന്നു. ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർത്ഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തൽക്കാലത്തേക്ക് മാറിനിന്നത്. താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ തിരഞ്ഞെടുപ്പിനു ശേഷവും ചുമതലയിൽ നിന്നും ഒഴിയാത്തത് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെ ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

സുധാകരനെതിരെ സംസ്ഥാനത്ത് നിന്നും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഫലം വരുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ കടുത്ത നിലപാടിലേക്ക് പോകുമെന്ന സുധാകരന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഒടുവിൽ ഹൈക്കമാൻഡ് ചുമതലയേൽക്കാൻ അനുമതി നൽകിയത്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിക്കുള്ളിൽ തനിക്കെതിരെ ഒരു തന്ത്രവും ആരും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.