കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ പതിപ്പിച്ചു. ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്.

കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരയേും പോസ്റ്ററുകൾ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയെന്ന് പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. നാട്ടകം സുരേഷിനെയും യൂജിൻ തോമസിനെയാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്

ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് പോസ്റ്റർ പ്രതിഷേധം. ജില്ലാ ജനറൽ സെക്രട്ടറി യൂജിൻ തോമസിനെ ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കത്തിൽ ആയിരുന്നു ഉമ്മൻ ചാണ്ടി. എ ഗ്രൂപ്പിൽ നിന്ന് തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒപ്പമുള്ള കെപിസിസി സെക്രട്ടറി നാട്ടകം സുരേഷിനെ ഡിസിസി അധ്യക്ഷനാക്കാനും നീക്കം നടത്തുന്നുണ്ട്.

കോട്ടയത്ത് ഐ ഗ്രൂപ്പിൽ നിന്ന് ജോസഫ് വാഴക്കനും, ഫിലിപ്പ് ജോസഫും ഡിസിസി അധ്യക്ഷൻ സ്ഥാനത്തിനായി നീക്കം നടത്തിയിരുന്നു. ഗ്രൂപ്പിൽ ഭിന്നത ഉണ്ടെങ്കിലും എ ഗ്രൂപ്പിന് തന്നെ ഡിസിസി അധ്യക്ഷസ്ഥാനം ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

 ഡി.സി.സി അദ്ധ്യക്ഷന്മാരുടെ സാദ്ധ്യതാ പട്ടിക കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ ഹൈക്കമാൻഡിന് കൈമാറിയിരുന്നു. അന്തിമ പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. അതേസമയം, കേരളത്തിൽ ചർച്ച ചെയ്ത് തയ്യാറാക്കിയ പട്ടികയിൽ ഡൽഹിയിൽ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന് ആരോപിച്ച് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവർ ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്. ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ചർച്ച നടത്തിയ ശേഷം ഒന്നിലധികം പേരടങ്ങിയ പട്ടികയാണ് കെ.സുധാകരൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കൈമാറിയത്.

വനിതാ, യുവ, സമുദായ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ട്. എറണാകുളമടക്കം ഏതാനും ജില്ലകളിൽ മാത്രമാണ് ഒറ്റപ്പേരുള്ളത്. സുധാകരനും വി.ഡി. സതീശനും വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു