തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശീധരന്റെ പിതൃസഹോദരി പുത്രിയുടെ ശവസംസ്‌കാരം മാറ്റിവച്ചു. മരണത്തിന് പിന്നിൽ അവയവ മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം സനൽകുമാർ ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കയാണ്. ഈസാഹചര്യത്തിലാണ് സംസ്‌ക്കാരം മാറ്റിവെച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി സന്ധ്യയുടെ സംസ്‌കാരമാണ് സനൽ കുമാർ ശശീധരൻ പരാതിയുമായി പൊലീസിനെ സമീപിച്ച സാഹചര്യത്തിൽ മാറ്റിവച്ചത്. സന്ധ്യയുടെ സാംപിൾ പരിശോധനയുടെ ഫലം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ശേഷമേ സംസ്‌കാരം നടക്കൂ.

കോവിഡ് മരണം എന്ന പേരിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും സന്ധ്യയുടെ മരണത്തിൽ അവയവമാഫിയയുടെ ഇടപെടലുണ്ടെന്നും കാണിച്ച് സനൽകുമാർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ 7-ആം തിയതിയായിരുന്നു സനൽകുമാർ ശശിധരന്റെ അച്ഛന്റെ സഹോദരിയുടെ മകൾ സന്ധ്യയുടെ മരണം സംഭവിച്ചത്. അവശ നിലയിലായി ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സഹോദരനെയും ഭർത്താവിനെയും അറിയിച്ചില്ലെന്നതായിരുന്നു ആദ്യസംശയം. മൃതദേഹത്തിൽ പാടുകൾ കണ്ടതും, പൊലീസ് ആദ്യം ഇത് രേഖപ്പെടുത്തിയില്ലെന്നതും സനൽകുമാർ സംശയമായി ഉന്നയിച്ചു.

2018ൽ ഇവർ കരൾ പകുത്തു നൽകാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായതായും ഇതിൽ അവയവകച്ചവട മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സനൽകുമാർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് മരണമാണെന്ന് പ്രാഥമിക വിവരമുണ്ടെങ്കിലും വിശദ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കു.

അതേസമയം സന്ധ്യയ്ക്ക് ഒരു മാസം മുൻപേ കോവിഡ് വന്നു ഭേദമായതാണെന്ന് സനൽകുമാർ ശശിധരൻ പരാതിയിൽ പറഞ്ഞിരുന്നു. കരൾ പകുത്ത് നൽകാനുള്ള ശസ്ത്രക്രിയയ്ക്ക് സന്ധ്യ വിധേയയായതായി തെളിഞ്ഞിട്ടുണ്ട്. കരൾ വളർന്ന് പൂർവ്വ സ്ഥിതിയിലായിട്ടുമുണ്ട്. കൂടുതൽ പരിശോധനകൾക്കായി ആന്തരികാവയവങ്ങളുടെ രാസപരിശോധന നടത്തും. അവയവമാറ്റം നടന്നത് എറണാകുളത്തായതിനാൽ അവയവകച്ചവടമെന്ന ആരോപണം മറ്റ് ഏജൻസികൾ അന്വേഷിക്കേണ്ടി വരുമെന്നും പൊലീസ് പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത്.