തിരുവനന്തപുരം: ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുകയാണ്. ബാലയ്ക്ക മറുപടിയുമായി ഉണ്ണി രംഗത്തുവന്നു കഴിഞ്ഞു. പ്രതിഫലം നൽകിയില്ലെന്ന ആരോപണവുമായി നടൻ ബാല രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് കാരണമായത്. പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളം രംഗത്തെത്തിയിരുന്നു.

തനിക്ക് മുഴുവൻ പ്രതിഫലവും കിട്ടിയെന്നും ബാക്കി അണിയറപ്രവർത്തകർക്കെല്ലാം മുഴുവൻ പ്രതിഫലവും നൽകിയെന്നാണ് തന്റെ അറിവെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതിനു പിന്നാലെ ചിത്രത്തിൽ അഭിനയിച്ച മിഥുൻ രമേശും രംഗത്തെത്തിയിരിക്കുകയാണ്. ആവശ്യമില്ലാത്ത വിവാദമായിപ്പോയെന്നാണ് താരം അനൂപിന്റെ പോസ്റ്റിന് താഴെ കമന്റായി കുറിച്ചത്. നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇത് ഒരു ആവശ്യമില്ലാത്ത വിവാദമായി പോയി.- എന്നായിരുന്നു മിഥുൻ രമേശിന്റെ കമന്റ്.

അനൂപ് പന്തളത്തിന്റെ കുറിപ്പ് ഇങ്ങനെ

നടൻ ബാല ഒരു ഓൺലൈൻ ചാനലിന് നടത്തിയ സംഭാഷണത്തിൽ എന്റെ പേരുൾപ്പെട്ടതുകൊണ്ടാണ് ഈ വിശദീകരണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്‌നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിൽ.

അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങൾ ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്റെ പേര് വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്.